banner

പഴയ ഇടങ്ങള്‍ മാത്രം പോരല്ലോ, എല്ലാ ‘ഇടത്തും’ പുതിയയിടങ്ങള്‍ കൂടി വരട്ടെ: ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി : ഇനി മുതൽ സ്‌കൂള്‍ കലാമേളകള്‍ക്ക് പാചകം ചെയ്യാന്‍ ഇല്ലെന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പഴയ ഇടങ്ങള്‍ മാത്രം പോരല്ലോ, എല്ലാ ‘ഇടത്തും’ പുതിയയിടങ്ങള്‍ കൂടി വരട്ടെ’, എന്നായിരുന്നു ഗീവര്‍ഗീസ് കൂറിലോസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

‘കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്. ഇത് എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു. പുതിയ കാലത്തിന്റെ വൈതാളികര്‍ പുതിയ ആരോപണങ്ങളുമായി രംഗത്തുവരുമ്പോള്‍ ഇത്രയും കാലം നിധിപോലെ നെഞ്ചിലേറ്റിയതായിരുന്നു യൂത്ത് ഫെസ്റ്റ് വെല്ലിലെ അടുക്കളകള്‍. ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല. കലോത്സവവേദികളിലെ ഊട്ടുപുരകളില്‍ താന്‍ ഉണ്ടാവില്ല. താന്‍ വിടവാങ്ങുന്നു’ പഴയിടം പറഞ്ഞു.

ഒരു വ്യക്തിയെയും ആ വ്യക്തിയുടെ സാമൂഹിക അന്തരീക്ഷത്തെയും ചളി വാരിയെറിയുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. അതൊന്നും ഇനി ഉള്‍ക്കൊള്ളേണ്ട കാര്യമില്ല. എന്റെത് പുര്‍ണമായും വെജിറ്റേറിയന്‍ ബ്രാന്റ് തന്നെയായിരുന്നു. ഇനി ഇപ്പോ ഭക്ഷണരീതികളും ഭക്ഷണശീലങ്ങളും മാറിവരുന്ന അടുക്കളയില്‍ പഴയിടത്തിന്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയില്ലെന്ന് ബോധ്യമായതിന് പിന്നാലെയാണ് പിന്‍മാറ്റമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തിയെന്നും കലോത്സവ പാചകത്തിന് ടെന്‍ഡര്‍ വഴിയാണ് പഴയിടം വന്നതെന്നും അദ്ദേഹത്തെ വേദനിപ്പിക്കേണ്ടിയിരുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചു. കലോത്സവ ഭക്ഷണശാലയില്‍ നോണ്‍ വെജ് ആഹാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചുവെന്നും എന്നാല്‍ കൂടുതല്‍ ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനം എടുക്കാന്‍ ആവൂ എന്നും നിലവിലെ വിവാദം അതിവിപ്ലവമായെ കാണാനാകു എന്നും വി ശിവന്‍കുട്ടി പറഞ്ഞു.

Post a Comment

0 Comments