banner

കൈവിഷം ഇറക്കാന്‍ വന്നു; മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അറസ്റ്റില

മലപ്പുറം : തിരൂരങ്ങാടിയില്‍ മന്ത്രവാദത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍.

മൂന്നിയൂര്‍ പാറാക്കാവ് ശാന്തിനഗര്‍ ചെകുത്താന്‍ മൂലയിലെ പുന്നശ്ശേരി സുബ്രഹ്മണ്യന്‍ എന്ന ബാബു (32) നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ അഞ്ചിന് പരാതിക്കാരിയായ 27കാരി ആലിന്‍ചുവട് ചെകുത്താന്‍ മൂലയിലെ ബാബുവിന്റെ വീട്ടിലേക്ക് ‘കൈവിഷം’ ഇറക്കുന്നതിനായി വീട്ടുകാരുമൊത്ത് വന്നതായിരുന്നു. ചികിത്സിക്കാനെന്ന് പറഞ്ഞ് പ്രതിയുടെ വീടിനുള്ളിലെ മുറിയിലേക്ക് യുവതിയെ മാത്രം വിളിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

സുബ്രഹ്മണ്യന്‍ എന്ന ബാബു മൂന്നിയൂര്‍ ചെകുത്താന്‍ മൂല എന്ന സ്ഥലത്തുള്ള തന്റെ വീട്ടില്‍ വെച്ച്‌ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ചികിത്സ നടത്തി വരുന്ന ആളാണ്. ബാബു പണിക്കരെന്നും സിദ്ധന്‍ ബാബു എന്നും ഇയാള്‍ അറിയപ്പെടുന്നുണ്ട്.


ജ്യോതിഷ വിധിപ്രകാരമല്ല ഇയാള്‍ ചികിത്സ നടത്തുന്നത്. പാരമ്പര്യ ചികിത്സ രീതിയുമല്ല. തിരൂരങ്ങാടി പന്താരങ്ങാടിയിലുള്ള ഇയാളുടെ ഒരു ബന്ധു പറഞ്ഞുപഠിപ്പിച്ച പ്രകാരമാണ് മന്ത്രവാദം പോലെയുള്ള ഈ ചികിത്സ ചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു.

മുൻപ് ഇയാള്‍ വര്‍ക്ക് ഷോപ്പിലും മറ്റു കൂലിപ്പണികളും ചെയ്തിരുന്നു. ഇയാളുടെ കുടുംബം ഈ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. കൂടാതെ മറ്റൊരു സ്ത്രീയെ കൂട്ടിക്കൊണ്ടുവന്ന് വെന്നിയൂരില്‍ ഉള്ള ഒരു വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിച്ചിട്ടുണ്ട്.

അതും ഇയാളുടെ ഭാര്യയാണെന്ന് പറയുന്നു. വീട്ടില്‍ വച്ചു തന്നെയാണ് ഇത്തരത്തിലുള്ള ചികിത്സകള്‍ നടത്തുന്നത്. എന്നാല്‍ ചികിത്സയെ പറ്റിയുള്ള ബോര്‍ഡോ പേരുവിവരമോ ഇല്ല.

പരാതിക്കാരിക്കും സഹോദരനും വയറ്റില്‍ ‘കൈവിഷം’ കൊടുത്തിട്ടുണ്ടെന്നും ആയതിനാലാണ് അസുഖങ്ങള്‍ മാറാത്തതെന്നും കൈവിഷം പുറത്തെടുക്കണമെന്നും പറഞ്ഞാണ് ചികിത്സ തുടങ്ങിയത്. ആദ്യം അനിയനെ റൂമിലേക്ക് വിളിപ്പിച്ച്‌ വയറ്റില്‍ എന്തോ പാത്രം വെച്ച്‌ ചികിത്സിച്ച്‌ കൈവിഷം എന്ന് പറഞ്ഞ് എന്തോ ഒരു കറുത്ത വസ്തു കുടുംബാംഗങ്ങള്‍ക്ക് കാണിച്ചുകൊടുക്കുകയും തുടര്‍ന്ന് പരാതിക്കാരിയെ മുറിയിലേക്ക് വിളിപ്പിക്കുകയുമായിരുന്നു.

പരിഭ്രാന്തയായ യുവതി ഉച്ചത്തില്‍ ബഹളം വെക്കുകയും പ്രതിയെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതറിഞ്ഞ് പരിസരവാസികള്‍ ഓടിക്കൂടിയതോടെ പ്രതി സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് സ്ത്രീ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിദൂര ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ ഇവിടെ ചികിത്സക്ക് വരുന്നതെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments