banner

സ്വവർഗാനുരാഗിയെ കുത്തിക്കൊന്ന കേസിൽ പ്രതിയായ 21കാരൻ പൊലീസ് പിടിയിൽ; അരുംകൊല വാക്കുതർക്കത്തിനിടെ!!

കൊച്ചി : എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിനു സമീപം വെച്ച് പാലക്കാട് സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ സന്തോഷിനെ കുത്തിക്കൊന്ന കേസിൽ പ്രതി പോലീസ് പിടിയിൽ. തൃശ്ശൂർ വരന്തരപ്പള്ളി വേലൂപ്പാടം രായംമരക്കാർ വീട്ടിൽ അഗ്നാൻ (21) ആണ് സെൻട്രൽ പോലീസിന്റെ പിടിയിലായത്. മോഷണക്കേസിൽ പ്രതിയായ ഇയാൾ സംഭവശേഷം ചിക്കമഗളൂരുവിലെ ശൃംഗേരിയിലുള്ള റബ്ബർതോട്ടത്തിൽ വ്യാജപ്പേരിൽ ജോലി ചെയ്തു വരുകയായിരുന്നുവെന്ന് സിറ്റി പോലീസ് കമ്മിഷണർ കെ. സേതുരാമൻ അറിയിച്ചു.

പാലക്കാട് കൊല്ലങ്കോട് ആനമാരി ഹൗസിൽ പൊന്നിച്ചാമിയുടെ മകൻ സന്തോഷാണ് (41 ) കൊല്ലപ്പെട്ടത്. ഫെബ്രുവരി മൂന്നാംതീയതി പുലർച്ചെ നാലരയോടെയായിരുന്നു കൊലപാതകം. കൊല്ലത്തു നിന്ന് എറണാകുളത്ത് എത്തിയ അഗ്നാൻ സ്വവർഗാനുരാഗിയായ സന്തോഷുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. അഗ്നാൻ കത്തി പുറത്തെടുത്തപ്പോൾ ഭയന്നോടിയ സന്തോഷിനെ പിടിച്ചുനിർത്തി മുതുകിൽ കുത്തുകയായിരുന്നു.

അംബേദ്കർ സ്റ്റേഡിയത്തിന്റെ പിൻഗേറ്റിലൂടെ ഓടിരക്ഷപ്പെട്ട അഗ്നാൻ ട്രെയിൻ കയറി തൃശ്ശൂരിലെ വീട്ടിലേക്കും അവിടെ നിന്ന് കർണാടകയിലേക്കും കടന്നു. ട്രാൻസ്ജെൻഡർമാരെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യഘട്ടത്തിൽ അന്വേഷണം. എന്നാൽ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടവർക്ക് കേസുമായി ബന്ധമില്ലെന്ന് വ്യക്തമായതായി കമ്മിഷണർ പറഞ്ഞു. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

Post a Comment

0 Comments