banner

'സിഐ യൂണിഫോമില്‍ അല്ലായിരുന്നില്ലെങ്കില്‍ ശവം ഒഴുകി നടന്നേനെ'; പ്രതിഷേധ മാർച്ചിനിടെ ബിജെപി നടത്തിയ പ്രസംഗം വിവാദത്തിൽ

കോഴിക്കോട് : യുവമോര്‍ച്ച പ്രവര്‍ത്തകനെ സിഐ മര്‍ദിച്ചെന്നാരോപിച്ചു ബിജെപി -യുവമോര്‍ച്ചാ നേതാക്കള്‍ നടത്തിയ പ്രതിഷേധ മാർച്ചിൽ നേതാക്കന്മാർ നടത്തിയ പ്രസംഗം വിവാദത്തിൽ . സിഐ യൂണിഫോമില്‍ അല്ലായിരുന്നില്ലെങ്കില്‍ ശവം ഒഴുകി നടന്നേനെയെന്ന് ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി റിനീഷ് പ്രസംഗിച്ചു.

കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ റിനീഷിന്റെ വാക്കുകൾ ഇങ്ങനെ, ‘കറുത്ത വസ്ത്രം ധരിച്ചതിന് യുവമോര്‍ച്ചാ പ്രവര്‍ത്തകനെ നടക്കാവ് സിഐ അതിക്രൂരമായാണ് മര്‍ദിച്ചത്. പിണറായിയുടെ ദാസ്യപ്പണി ചെയ്യുന്ന പണിയാണ് പൊലീസ് എടുക്കുന്നത്. നിങ്ങള്‍ ഇതൊക്കെ അഴിച്ചുവെക്കുന്ന കാലമുണ്ടാകും. എന്നാല്‍ ഞങ്ങള്‍ അതുവരെ കാത്തിരിക്കില്ല. നിങ്ങളുടെ ശരീരം ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയതല്ല. നിങ്ങളുടെ അതേരീതിയില്‍ തിരിച്ചടിയ്ക്കാന്‍ യുവമോര്‍ച്ചയ്ക്ക് ഒരു മടിയുമില്ലെന്നും’ റിനീഷ് പറഞ്ഞു.

സിഐയുടെ കൈവെട്ടിമാറ്റുമെന്നായിരുന്നു ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം മോഹനന്റെ പ്രസംഗം. പ്രവർത്തകനെ മർദ്ദിച്ച സിഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച്‌ ബിജെപി കോഴിക്കോട് ജില്ലാ അധ്യക്ഷന്‍.അഡ്വക്കറ്റ്.വികെ സജീവന്‍ ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments