banner

ചോദ്യങ്ങൾക്കുള്ള മറുപടി പ്രധാനമന്ത്രി നൽകണം; ജനാധിപത്യത്തിൻ്റെ ശബ്ദം മായ്ച്ച് കളയാനാവില്ല; പ്രസംഗം നീക്കിയതിന് പിന്നാലെ രാഹുൽ ഗാന്ധി

 


ഡൽഹി : ജനാധിപത്യത്തിൻ്റെ ശബ്ദം മായ്ച്ച് കളയാനാവില്ലെന്ന ട്വീറ്റുമായി രാഹുൽ ഗാന്ധി. ലോക്സഭയിൽ മോദി - ആദാനി ബന്ധത്തെ കുറിച്ച് ആരോപണം ഉന്നയിച്ച് നടത്തിയ പ്രസംഗം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി വേണമെന്നും പ്രധാനമന്ത്രിയോട് രാഹുൽ ആവശ്യപ്പെട്ടു. 

ആരോപണങ്ങൾക്ക് രാഹുൽ തെളിവ് ഹാജരാക്കാത്തതോടെയാണ് പരാമർശങ്ങൾ നീക്കാൻ സ്പീക്കർ നിർദ്ദേശം നൽകിയതെന്നാണ് ലോക്സഭ വൃത്തങ്ങൾ സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയേയും അദാനിയേയും ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് ബിജെപി നടപടി ആവശ്യപ്പെട്ടു. രാജ്യസഭയില്‍ അദാനിയുടെ പേര് പറയാതെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ആരോപണം ആവര്‍ത്തിച്ചു. രാജ്യസഭ ചെയര്‍മാനും ഭരണപക്ഷവും കോണ്‍ഗ്രസിനോട് തെളിവ് ചോദിച്ചു.

ലോക് സഭ ചേര്‍ന്നയുടന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഭരണപക്ഷം നിലപാട് കടുപ്പിച്ചു. ഒരു തെളിവും മേശപ്പുറത്ത് വയ്ക്കാതെയാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. പ്രധാനമന്ത്രി സഭയില്‍ ഇല്ലാതിരുന്നപ്പോള്‍. ബിജെപി അഗം നിഷികാന്ത് ദുബൈ നല്‍കിയ അവകാശ ലംഘന നോട്ടീസില്‍ നടപടികള്‍ തുടങ്ങണമെന്നും രാഹുലിന്‍റെ പ്രസംഗം രേഖകളില്‍ നിന്ന് നീക്കണമെന്നും പാര്‍ലമെന്‍ററികാര്യമന്ത്രി പ്രള്‍ഹാദ് ജോഷി ആവശ്യപ്പെടുകയായിരുന്നു. 

രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്കിടെ അദാനിയുടെ പേര് പരാമര്‍ശിക്കാതെയാണ് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപണമുയര്‍ത്തിയത്. പ്രധാനമന്ത്രിയുടെ ഒരു സുഹൃത്തിന്‍റെ കഴിഞ്ഞ കാലങ്ങളിലെ സാമ്പത്തിക വളര്‍ച്ച ആരേയും അമ്പരിപ്പിക്കുന്നതാണെന്നും സുഹൃത്തിന്‍റെ വളര്‍ച്ചക്ക് പിന്നില്‍ ആരാണെന്ന് പറയേണ്ടതില്ലല്ലോയെന്നും ഖര്‍ഗെ ചോദിച്ചതോടെ സഭ ഇളകിമറിഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് എന്നിവരുമായി അദാനി സംസാരിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം ബിജെപി എംപിമാരും നേതാക്കളും രാഹുല്‍ ഗാന്ധിക്ക് മറുപടിയെന്നോണം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  

Post a Comment

0 Comments