banner

ഗാനമേള മോശമായി വിനീത് ശ്രീനിവാസന്‍ ഓടി രക്ഷപ്പെട്ടു; പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ പരിശോധിക്കാം

നടൻ, സംവിധായകൻ, ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ മലയാള സിനിമയിലെ സകലകലാ വല്ലഭനാണ് വിനീത് ശ്രീനിവാസൻ. പൊതുപരിപാടികളിൽ പാട്ടുപാടി ആരാധകരെ കയ്യിലെടുക്കാറുമുണ്ട് വിനീത് ശ്രീനിവാസസൻ.  ഇപ്പോഴിതാ ഗാനമേളയ്ക്ക് ശേഷം സ്റ്റേജില്‍ നിന്നും ഇറങ്ങി ഓടി തന്റെ വണ്ടിയിലേക്ക് കയറുന്ന വിനീതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഗാനമേള മോശമായതിനാൽ ഗായകൻ ഇറങ്ങിയോടിയെന്ന് സോഷ്യൽമീഡിയയിൽ ഇത് പരക്കുകയും ചെയ്തു.  എന്നാൽ യഥാര്‍ത്ഥത്തില്‍  സംഭവിച്ച കാര്യത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് തിരക്കഥാകൃത്തായ സുനീഷ് വരനാട്.

''വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു.രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും,സംഘവും നടത്തിയത്. അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും,ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. 'പ്രോഗ്രാം മോശമായി; വിനീത് ഓടിരക്ഷപ്പെട്ടു' എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ്. ''

ഒട്ടേറെപ്പേരാണ് വിനീത് ശ്രീനിവാസനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. 'വിനീത് ശ്രീനിവാസൻ എപ്പോഴത്തെയും പോലെ സൗമ്യനായും സുന്ദരമായും സദസ്സിനെ കയ്യിലെടുത്തു മനോഹരമായി പാടി. നമ്മുടെ നാട്ടുകാരെയും സംഘാടകസമിതിയേയും ആണ് ഇക്കാര്യത്തിൽ കുറ്റപ്പെടുത്താൻ ഉണ്ടെങ്കിൽ പറയേണ്ടത്. ഇത് പോലൊരു സെലിബ്രിറ്റിയെ കൊണ്ട് വരുമ്പോൾ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണം. അവരെ സുരക്ഷിതമായി യാത്രയാക്കാനും മറ്റും കൂടെയുണ്ടാവണം. ഇതൊന്നും ഉണ്ടായില്ല. പിന്നെ പ്രബുദ്ധരായ നമ്മുടെ നാട്ടുകാരുടെ പെരുമാറ്റം. ഒരു സെലിബ്രിറ്റി ആയാലും മനുഷ്യൻ ആണ് എന്ന തിരിച്ചറിവ് ഉണ്ടാവണം'- എന്ന് തുടങ്ങിയ കമന്റുകളും പോസ്റ്റിന് ലഭിച്ചു. 

Post a Comment

0 Comments