banner

അമ്മയുടെ ശവസംസ്കാരത്തിന് പോലും എത്തിയില്ല!, പക്ഷെ കോടികൾ വിലയുള്ള സ്വത്ത് നേടാനായി വിദേശത്ത് നിന്ന് മക്കൾ നാട്ടിലെത്തി; അമ്മയെ കാണാത്ത മക്കൾക്ക് ഒരു രൂപ പോലും നൽകാതെ അച്ഛൻ സമ്പത്ത് ട്രസ്റ്റിന് നൽകി

അഹമ്മദാബാദ് : മാതാവിൻ്റെ ശവസംസ്‌ക്കാര ചടങ്ങുകൾക്കായി പോലും വിദേശത്ത് നിന്ന് വരാത്ത മക്കള്‍ സ്വത്തിനായി നാട്ടിലെത്തി. എന്നാല്‍, സ്വത്തില്‍ നിന്ന് ഒരു രൂപ പോലും മക്കള്‍ക്ക് നല്‍കില്ലെന്ന് ഉറച്ച തീരുമാനമെടുത്ത പിതാവ് കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ തന്റെ മരണത്തിനു മുന്‍പ് ട്രസ്റ്റിന് എഴുതി നല്‍കി. അഹമ്മദാബാദിലാണ് സംഭവം. തുടര്‍ന്ന് രണ്ട് മക്കളും സ്വത്ത് ലഭിക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. മറുപടി നല്‍കാന്‍ സ്വകാര്യ ട്രസ്റ്റിനും പവര്‍ ഓഫ് അറ്റോണിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കും.

ആദായനികുതി ഓഫീസിലെ ഉന്നത പദവിയില്‍ നിന്ന് വിരമിച്ച രശ്മികാന്ത് തക്കറും ഭാര്യ നീമ തക്കറും അഹമ്മദാബാദിലെ സാറ്റലൈറ്റ് ഏരിയയിലാണ് താമസം. ഇവരുടെ രണ്ട് ആണ്‍മക്കളും യുകെയില്‍ സ്ഥിരതാമസമാക്കി. മാതാപിതാക്കള്‍ ഇടയ്ക്കിടെ വിളിച്ചിട്ടും ഇവര്‍ വരാന്‍ കൂട്ടാക്കിയില്ല. 2018ല്‍ നിമാബെന്‍ വൃക്കരോഗിയായി . തുടര്‍ന്ന് രശ്മികാന്ത് തക്കര്‍ തന്റെ രണ്ട് മക്കളോടും അമ്മയെ കാണാന്‍ വരാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ ഇരുവരും ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായില്ല. ഒരു വര്‍ഷമായി രശ്മികാന്ത് നിരന്തരം മക്കളെ വിളിച്ചെങ്കിലും കോള്‍ എടുക്കാന്‍ പോലും അവര്‍ തയ്യാറായില്ല .

2019ല്‍ മക്കളെ കാണാനാകാതെ മനം നൊന്ത് നീമാബെന്‍ മരിച്ചു. അമ്മയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രശ്മികാന്ത് മക്കളോട് ആവശ്യപ്പെട്ടെങ്കിലും അതിനും അവര്‍ വന്നില്ല. ഇതിനു പിന്നാലെ തന്റെ കോടിക്കണക്കിന് വിലവരുന്ന ബംഗ്ലാവിന്റെയും, സിജി റോഡിലെ ഓഫീസിന്റെയും ചുമതല തങ്ങളെ ഇത്രയും കാലം നോക്കിയ സുഹൃത്തിന്റെ മകന്‍ കിഷോറിന് രശ്മികാന്ത് എഴുതി നല്‍കി . തന്റെ മരണശേഷം തങ്ങളുടെ എല്ലാ സ്വത്തുക്കളും ആഭരണങ്ങളും ഒരു ട്രസ്റ്റിന് ലഭിക്കും വിധമായിരുന്നു രശ്മികാന്ത് വില്‍പ്പത്രം തയ്യാറാക്കിയത് . പണവും ആഭരണങ്ങളും കിഷോറിന് സമ്മാനിക്കുകയും ചെയ്തു .

രശ്മികാന്ത് ഭായിയുടെ മരണത്തിനു രണ്ട് വര്‍ഷത്തിന് ശേഷം, അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം, ബംഗ്ലാവും ഓഫീസും ട്രസ്റ്റിന് നല്‍കി. എന്നാല്‍ പിതാവിന്റെ മരണശേഷം രണ്ട് മക്കളും യുകെയില്‍ നിന്ന് സ്വത്തുക്കള്‍ വില്‍ക്കാനായി ഇന്ത്യയിലെത്തിയപ്പോഴാണ് ഒരു പൈസ പോലും അച്ഛന്‍ നല്‍കിയിട്ടില്ലെന്ന് അറിയുന്നത്. അച്ഛന്‍ എഴുതിയ കത്താണ് കിഷോര്‍ ഇവര്‍ക്ക് നല്‍കിയത് . സ്വത്തുക്കള്‍ ഇല്ലെന്ന് അറിഞ്ഞതിനു പിന്നാലെയാണ് മക്കള്‍ കോടതിയെ സമീപിച്ചത്.

Post a Comment

0 Comments