banner

കൊല്ലത്തെ ഇടത് നിയന്ത്രണത്തിലുള്ള നാല് സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേട്; പൊലീസ് നടപടികൾ അവസാനിപ്പിക്കണമെന്ന് പി.എ.സി.എസ് അസോസിയേഷന്‍

കൊല്ലം : കൊല്ലത്തെ ഇടത് നിയന്ത്രണത്തിലുള്ള നാല് സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ആരംഭിച്ച നടപടികൾ അവസാനിപ്പിക്കണമെന്ന് പി.എ.സി.എസ് അസോസിയേഷന്‍. 

സഹകരണ മേഖലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പോലീസ് ഇടപെട്ട് ബാങ്കുകള്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമമനുസരിച്ച് കേസ്സെടുക്കാന്‍ തയ്യാറായത്. ഈ നടപടി സഹകാരികള്‍ക്കിടയില്‍ കടുത്ത അവിശ്വാസവും ഭയപ്പാടും സൃഷ്ടിക്കുന്നതിന് മാത്രമെ സഹായകമാകു എന്നും. സാധാരണ ജനങ്ങളുടെ അത്താണിയായ സര്‍വ്വീസ് സഹകരണ ബാങ്കുകളെ സംരക്ഷിക്കുന്നതിന് എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്നും പോലീസ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും പി.എ.സി.എസ് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പ്രസ്താവനയുടെ പൂർണ്ണരൂപം:
കൊല്ലം ജില്ലയിലെ ഏതാനും സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ 2020-21 വര്‍ഷത്തെ ഓഡിറ്റിനെ ആസ്പദമാക്കി ഓഡിറ്റ് വകുപ്പ് കണ്ടെത്തിയ ചില ന്യൂനതകളടങ്ങുന്ന റിപ്പോര്‍ട്ടിേډല്‍ പോലീസ് എഫ്.ഐ.ആര്‍ എടുത്ത് കേസ്സ് നടപടികളുമായി മുന്നോട്ട് പോകുന്നത് അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് കൊല്ലം ജില്ലാ പ്രാഥമിക സഹകരണ ബാങ്കുകളുടെ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കോവിഡ് ആവിര്‍ഭവിച്ച ശേഷം സാമ്പത്തിക രംഗത്ത് പല തരത്തിലുള്ള പ്രതിസന്ധി പൊതുമേഖലാ ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെ എല്ലാ ബാങ്കുകളും നേരിടുകയാണ്. ഇത് കണക്കിലെടുത്ത് എല്ലാ ബാങ്കുകളും, സാമ്പത്തിക സ്ഥാപനങ്ങളും വിവിധ തരത്തില്‍ വായ്പാ തിരിച്ചടവിന് ഇളവുകള്‍ അനുവദിച്ചും ഒണ്‍ടൈം സെറ്റില്‍മെന്‍റ് തുടര്‍ച്ചയായി നടപ്പാക്കിയും മുന്നോട്ട് പോവുകയാണ്. താഴെത്തട്ടിലുള്ള സാധാരണക്കാര്‍ക്കും ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കും ഒരു വിവേചനവും കൂടാതെ വായ്പ നല്‍കി വരുന്ന സഹകരണ ബാങ്കുകള്‍ തിരിച്ചടവ് രംഗത്ത് കൂടുതല്‍ വൈഷമ്യം അനുഭവിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയോടെ ഇത്തവണ സഹകരണ ബാങ്കുകള്‍ വലിയ തോതിലുള്ള ഇളവുകള്‍ ഒണ്‍ടൈം സെറ്റില്‍മെന്‍റില്‍ പ്രഖ്യാപിച്ച് കുടിശ്ശിക നിവാരണ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രക്രിയ ഒരേസമയം വായ്പക്കാര്‍ക്കും ബാങ്കുകള്‍ക്കും സഹായകമായിട്ടുണ്ട്.
സഹകരണ ബാങ്കുകളിലേയും സംഘങ്ങളിലേയും ഓഡിറ്റ് സമ്പ്രദായമുനുസരിച്ച് മുഴുവന്‍ കുടിശ്ശിക പലിശയ്ക്കും നിശ്ചിത കാലാവധി കഴിഞ്ഞുള്ള മുതലിനും തത്തുല്യമായ തുക കരുതല്‍ വയ്ക്കാന്‍ നിര്‍ബന്ധിതമാണ്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ കരുതല്‍ വയ്ക്കേണ്ടി വന്ന തുക എല്ലാ ബാങ്കുകള്‍ക്കും വലിയതോതില്‍ വര്‍ദ്ധിക്കുകയുണ്ടായി. ഇത് മൂലം തന്‍വര്‍ഷം മിക്ക ബാങ്കുകള്‍ക്കും അറ്റനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇങ്ങനെ അറ്റനഷ്ടം കാണിക്കുന്ന തുക ബാങ്കിന് പിരിഞ്ഞ് കിട്ടാത്തതോ, ബാങ്ക് ജീവനക്കാരും ഭരണസമിതിയും കൂടി ബോധപൂര്‍വ്വം നഷ്ടംവരുത്തിയതോ അല്ല. തിരിച്ചടവ് വര്‍ദ്ധിക്കുന്നതോടെ അറ്റനഷ്ടം മാറുകയും ബാങ്കുകള്‍ വീണ്ടും ലാഭത്തിലാവുകയോ, നഷ്ടം ഇല്ലാതാവുകയോ ചെയ്യുന്നതാണ്.
കൊല്ലം ജില്ലയില്‍ പോലീസ് എടുത്തിട്ടുള്ള എഫ്.ഐ.ആര്‍ ല്‍ ക്രിമിനല്‍ കുറ്റമായി നഷ്ടംവരുത്തിയതായി സൂചിപ്പിച്ചിരിക്കുന്ന തുക തന്‍വര്‍ഷം അറ്റനഷ്ടം കാണിച്ചിട്ടുള്ള തുകയോ ഏതാണ്ട് അതിനോളം വരുന്ന തുകയോ ആണ്. സഹകരണ മേഖലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പോലീസ് ഇടപെട്ട് ബാങ്കുകള്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമമനുസരിച്ച് കേസ്സെടുക്കാന്‍ തയ്യാറായത്. ഈ നടപടി സഹകാരികള്‍ക്കിടയില്‍ കടുത്ത അവിശ്വാസവും ഭയപ്പാടും സൃഷ്ടിക്കുന്നതിന് മാത്രമെ സഹായകമാകു. ഏതെങ്കിലും ബാങ്കില്‍ ബോധപൂര്‍വ്വം സാമ്പത്തിക തിരിമറിയോ ശരിയായ ഈടില്ലാതെ ദുരുദ്ദേശത്തോടെ വായ്പ നല്‍കി ബാങ്കിന്‍റെ സമ്പത്ത് നഷ്ടപ്പെടുത്തുകയോ ചെയ്ത കുറ്റത്തിന് നിയമപ്രകാരം നടപടി എടുക്കുന്നതിന് ആരും എതിരല്ല.
കേരള സര്‍ക്കാരും സഹകരണ വകുപ്പും ചേര്‍ന്ന് നിക്ഷേപ സമാഹരണവും ഊര്‍ജ്ജിതമായ കുടിശ്ശിക നിവാരണവും പ്രഖ്യാപിച്ചിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സാധാരണ ജനങ്ങളുടെ അത്താണിയായ സര്‍വ്വീസ് സഹകരണ ബാങ്കുകളെ സംരക്ഷിക്കുന്നതിന് എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്നും പോലീസ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും പി.എ.സി.എസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റും അഡ്വ.എം.സി.ബിനുകുമാറും, സെക്രട്ടറി എസ്.വിക്രമനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

അതേ സമയം, കൊല്ലത്ത് നാലു സഹകരണ ബാങ്കുകളിൽ സാമ്പത്തിക ക്രമക്കേട്. സഹകരണ വകുപ്പിലെ ഓഡിറ്റ് വിഭാഗമാണ് ജില്ലയിലെ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ ഇടത് ഭരിക്കുന്ന നാലു ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്.

ഓഡിറ്റ് വിഭാഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ സ്റ്റേഷനുകളിലായി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ ഇട്ടു. 

നടയ്ക്കൽ സഹകരണ ബാങ്ക്, നെടുങ്ങോലം സർവീസ് സഹകരണ ബാങ്ക്, ചാത്തന്നൂർ റീജിയണൽ സഹകരണ ബാങ്ക്, കലയ്ക്കോട് സർവീസ് സഹകരണ ബാങ്ക്. ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ പരവൂർ ചാത്തന്നൂർ പാരിപ്പള്ളി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. 

സഹകര രജിസ്ട്രാർ രേഖ മൂലം നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കുറ്റം ആരോപിക്കപ്പെട്ടവർക്കെതിരെ അറസ്റ്റ് നടപടികൾ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.

Post a Comment

0 Comments