banner

കേരളത്തിൻ്റെ തീരാ നോവായ മധു വധക്കേസിന് ഇന്ന് അഞ്ച് വർഷം; വർഷങ്ങൾക്കിപ്പുറവും നീതി തേടി കുടുംബം; ഇനി അന്തിമ വാദം

അട്ടപ്പാടി മധുകൊലക്കേസില്‍ അന്തിമ വാദം ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ തുടങ്ങും. നാളെ മധു കൊല്ലപ്പെട്ടിട്ട് അഞ്ചുവര്‍ഷം തികയുമ്പോഴാണ് വിചാരണ നടപടികള്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്നത്. 2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെടുന്നത്. മൂന്ന് പ്രോസിക്യൂട്ടര്‍മാര്‍ പിന്മാറിയതാണ് കേസില്‍ വിചാരണ വൈകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കൂറ് മാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിക്കല്‍ അടക്കമുള്ള അസാധാരണ സംഭവങ്ങള്‍ ഏറെയുണ്ടായ കേസ് കൂടിയാണിത്.

കേസില്‍ പതിനാറ് പ്രതികളാണുള്ളത്. നേരത്തെ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും സാക്ഷി വിസ്താരം പൂര്‍ത്തിയായി. ഇതുവരെ പ്രോസിക്യൂഷന്‍ 101 സാക്ഷികളെ വിസ്തരിച്ചു. എട്ടുപേരെ പ്രതിഭാഗവും വിസ്തരിച്ചു. രഹസ്യമൊഴി നല്‍കിയവര്‍ അടക്കം 24 സാക്ഷികള്‍ കോടതിയില്‍ കൂറുമാറി.  കേസില്‍ അന്തിമവാദം തുടങ്ങുമ്പോള്‍ കൂറുമാറിയ സാക്ഷികള്‍ക്ക് എതിരെ എന്താകും നടപടി.  കൂറുമാറ്റത്തിന് ഇടനിലക്കാരനായവര്‍ക്കെതിരായ പ്രോസിക്യൂഷന്‍ നിലപാട് എന്നിവയാണ് അറിയേണ്ടത്. 

മധു കൊല്ലപ്പെട്ടത് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം മൂലമെന്ന് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മധുവിന്റെ മരണത്തിന് മറ്റ് കാരണങ്ങളില്ലെന്ന് ഒറ്റപ്പാലം സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മധുവിന് നേരെ ആള്‍ക്കൂട്ടം മനുഷ്യത്വരഹിതമായ ആക്രമണമാണ് നടത്തിയതെന്നാണ് നാല് പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. മധുവിന്റേത് കസ്റ്റഡി മരണമല്ലെന്നാണ് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മധു മരിച്ചത്

പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ ആണെങ്കിലും കസ്റ്റഡി മരണമല്ല. പൊലീസ് മര്‍ദ്ദിച്ചതിന്റെ യാതൊരു തെളിവുകളും ലക്ഷണങ്ങളുമില്ല. പൊലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ മധു അവശനിലയില്‍ ആയിരുന്നു. ഛര്‍ദ്ദിച്ചപ്പോള്‍ അഗളി ആശുപത്രിയില്‍ എത്തിച്ചത് മൂന്ന് പൊലീസുകാരാണ്. മധുവിനെ മര്‍ദ്ദിച്ചത് ആള്‍ക്കൂട്ടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ റിപ്പോര്‍ട്ട് തയ്യാറാക്കിയ മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മുന്‍ മജിസ്‌ട്രേറ്റിനെ ഉള്‍പ്പെടെ സാക്ഷിപട്ടികയില്‍ ചേര്‍ത്തിരുന്നു. ഈ മജിസ്റ്റീരിയില്‍ അന്വേഷണ റിപ്പോര്‍ട്ടിനെ തെളിവ് മൂല്യമായി അവതരിപ്പിച്ച പ്രോസിക്യൂഷന് ഏറെ കയ്യടി ലഭിച്ചിരുന്നു.

Post a Comment

0 Comments