banner

അശ്ലീല വീഡിയോ കാണുന്നത് തടഞ്ഞതിന് ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു

സൂറത്ത് : അശ്ലീല വീഡിയോ കാണുന്നത് തടഞ്ഞ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. വാക്കുതർക്കത്തിനിടെ ഭർത്താവിൻ്റെ ഫോൺ യുവതി എറിഞ്ഞുപൊട്ടിച്ചിരിന്നു. ഇതിൽ പ്രകോപിതനായ യുവാവ് ഭാര്യയെ ജീവനോടെ കത്തിക്കുകയായിരുന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സൂറത്ത് സ്വദേശിയായ കിഷോറാണ് ഭാര്യ കാജലിനെ കൊലപ്പെടുത്തിയത്.

കിഷോര്‍ പതിവായി മൊബൈലില്‍ അശ്ലീല വീഡിയോ കാണാറുണ്ട്. ഇയാള്‍ ഇത്തരം വീഡിയോകള്‍ക്ക് അടിമയായിരുന്നുവെന്നാണ് വിവരം. ഇത് പലപ്പോഴും കാജലിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. പലതവണ കാജൽ ഇക്കാര്യം ചോദ്യം ചെയ്തു. അപ്പോഴൊക്കെ വഴക്ക് പതിവായിരുന്നു. സംഭവ ദിവസവും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടെയാണ് കാജല്‍ ഫോണ്‍ പൊട്ടിച്ചത്. ഇതാണ് അരുംകൊലയിലേക്ക് നയിച്ചത്. 10 മാസം മുമ്പാണ് ഇരുവരും വിവാഹിതരായതെന്നാണ് വിവരം.

പ്രതി കിഷോര്‍ ഒരു ജ്വല്ലറിയിലെ ജീവനക്കാരനാണ്. കൊലപാതകത്തിന് ശേഷം, കിഷോർ കാജലിന്റേത് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. ഭാര്യ സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് പറഞ്ഞെങ്കിലും, സംശയം തോന്നിയ ഉദ്യോഗസ്ഥർ കിഷോറിനെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. താന്‍ മൊബൈലില്‍ അശ്ലീല വീഡിയോകള്‍ കാണാറുണ്ടെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഭാര്യ അതിനെ എതിര്‍ത്തു. ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായെന്നും ദേഷ്യത്തില്‍ തീകൊളുത്തിയെന്നുമാണ് കുറ്റസമ്മതമൊഴി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments