banner

എസ്എഫ്‌ഐ പ്രവർത്തകയെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം മർദിച്ച സംഭവം; കേസ് നേതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കി

ആലപ്പുഴ : എസ്എഫ്‌ഐ പ്രവർത്തകയെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ഹെല്‍മെറ്റ് വെച്ച് ഡിവൈഎഫ്‌ഐ നേതാവ് മര്‍ദിച്ച സംഭവം പാർട്ടി തലത്തിൽ ഒത്തുതീർപ്പാക്കി. സംഭവത്തിൽ മർദ്ദനമേറ്റ എസ്എഫ്ഐ നേതാവ് പരാതി നൽകില്ല. പൊലീസിൽ പരാതി നൽകില്ലെന്ന് വനിതാ നേതാവിൽനിന്ന് പാർട്ടി നേതൃത്വം ഉറപ്പുവാങ്ങി. സിപിഎം – ഡിവൈഎഫ്ഐ നേതാക്കൾ ഇടപെട്ടാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്.

ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹിയായിരുന്ന അമ്പാടി ഉണ്ണിയെയാണ് എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റ് ചിന്നുവിനെ ആക്രമിച്ചത്. തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരാതിയെ തുടർന്ന് അമ്പാടി ഉണ്ണിയെ ഡിവൈഎഫ്ഐ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി. കേരള സർവകലാശാല യൂണിയൻ ഭാരവാഹിയായ പെൺകുട്ടി, നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയാണ്.

ഇന്നലെ വൈകിട്ടു കുമാരപുരം പഞ്ചായത്ത് ഓഫിസിനു സമീപമായിരുന്നു സംഭവം. തന്റെ വിവാഹം മുടക്കിയത് ചിന്നുവാണെന്നും ഇതിന്റെ പക പോക്കിയതാണ് അമ്പാടിയെന്നുമാണ് റിപ്പോര്‍ട്ട്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചിന്നുവിനെ അമ്പാടിയാണ് ബൈക്കിടിച്ചു വീഴ്ത്തിയത്. ശേഷം മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നു ഹരിപ്പാട് ചികിത്സയിലാണ്. മര്‍ദ്ദനമേറ്റ് ചിന്നുവിന് അപസ്മാരം വന്നപ്പോള്‍ പ്രതികള്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന വിഷ്ണു പറയുന്നു.
അമ്പാടി ഉണ്ണിയുടെ സ്വഭാവദൂഷ്യത്തെ കുറിച്ച് ചിന്നു അമ്പാടിയുടെ 'ഭാവി വധു' ആകേണ്ടിയിരുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. ഇന്നലെ ആയിരുന്നു സംഭവം. അവിടെ നിന്ന് മടങ്ങി വരുന്ന വഴിയായിരുന്നു ആക്രമണം. അമ്പാടി ഉണ്ണിക്കൊപ്പം എസ്എഫ്ഐ നേതാവിനെ മര്‍ദ്ദിക്കാന്‍ ഏതാനും സിപിഎം അനുഭാവികളും ഉണ്ടായിരുന്നു. അമ്പാടി ഉണ്ണിക്കെതിരെ ചിന്നുവും ഏതാനും പെണ്‍കുട്ടികളും സിപിഎം ഏരിയ നേതൃത്വത്തിനും ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യവും അമ്പാടിക്ക് ചിന്നുവിനോട് ഉണ്ടായിരുന്നുവെന്നാണ് വിവരം.

Post a Comment

0 Comments