banner

'വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കാൻ മോഹം'; കൊല്ലത്തിൻ്റെ സാഹിത്യകാരൻ ഓ.എൻ.വി കുറുപ്പ് ഓർമ്മയായിട്ട് ഏഴ് വർഷങ്ങൾ!

'വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കാൻ മോഹം' - പ്രിയ കവി ഓ.എൻ.വിയുടെ വരികളാണിത്,  അങ്ങെയുടെ മടങ്ങിവരവ് ഞങ്ങൾ മലയാളികൾ മോഹിച്ചു പോകുകയാണ്. സാഹിത്യത്തിന് ഇന്ത്യയിലെ പരമോന്നത അവാര്‍ഡായ ജ്ഞാനപീഠത്തിന് അർഹനായ കൊല്ലത്തിൻ്റെ സാഹിത്യകാരൻ ഓ.എൻ.വി കുറുപ്പ് ഓർമ്മയായിട്ട് ഏഴ് വർഷങ്ങൾ പൂർത്തിയാകുകയാണ്. കൊല്ലം ജില്ലയിലെ ചവറയില്‍ 1931 മെയ് 27 നാണ് ഒ.എന്‍.വിയുടെ ജനനം. കവിയും, രചയിതാവും, അധ്യാപകനുമായി മലയാള സാഹിത്യലോകത്തിലെ കിരീടം വെയ്ക്കാത്ത രാജാവായി അദ്ദേഹം തൻ്റെ കാലയളവിൽ ഉൾത്തിരിഞ്ഞു.

തൻ്റെ സ്കൂള്‍ വിദ്യാഭ്യാസകാലത്തു തന്നെ കവിതാരചന ആരംഭിച്ച ഒ.എൻ.വി 1957 ല്‍ മഹാരാജാസ് കോളേജില്‍ തന്‍റെ അദ്ധ്യാപക ജീവിതമാരംഭിച്ചു. അദ്ദേഹം വിവിധ കോളേജുകളില്‍ മലയാള വിഭാഗം വകുപ്പുമേധാവിയും പ്രൊഫസറുമായി സേവനമനുഷ്ഠിച്ച ശേഷമാണ് വിരമിച്ചത്. കോഴിക്കാടു സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസറായും സേവനം അനുഷ്ഠിച്ചിരുന്നു.

2007-ലെ  ജ്ഞാനപീഠത്തിന് പുറമെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, തുടങ്ങിയവയും, ഭാരതസര്‍ക്കാറിന്‍റെ സിവിലിയന്‍ ബഹുമതികളായ  പത്മവിഭൂഷണ്‍, പത്മശ്രീ തുടങ്ങിയവയും, കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടര്‍ ബിരുദവും ലഭിച്ചു. ചലച്ചിത്ര ഗാനരചനാ രംഗത്തെ സംഭാവനകള്‍ക്ക് ദേശീയ തലത്തിലും സംസ്ഥാനതലത്തിലും ചലച്ചിത്ര അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 

ദാഹിക്കുന്ന പാനപാത്രം, മരുഭുമി, നീലക്കണ്ണുകള്‍, മയില്‍പ്പീലി, ഒരു തുള്ളിവെളിച്ചം, അഗ്നി ശലഭങ്ങള്‍, അക്ഷരം, കറുത്ത പക്ഷിയുടെ പാട്ട്, ഉപ്പ്, ഭൂമിയ്ക്ക് ഒരു ചരമഗീതം. ഉജ്ജയിനി തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

കവിതയിലെ സമാന്തരരേഖകള്‍, കവിതയിലെപ്രതിസന്ധികള്‍, എഴുത്തച്ഛന്‍ ഒരു പഠനം, പാഥേയം തുടങ്ങിയ ഏതാനും ഗദ്യകൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയുടെ നിര്‍വ്വാഹക സമിതി അംഗമായും കേരള കലാമണ്ഡലം  ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Post a Comment

0 Comments