banner

കരുനാഗപ്പള്ളി ലഹരിക്കടത്ത് സഭയിൽ; തെളിവ് ഉണ്ടെങ്കിൽ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി, ആരെങ്കിലും പറയുന്നത് കേട്ട് പ്രതിയാക്കാനില്ല


തിരുവനന്തപുരം : കരുനാഗപ്പള്ളി ലഹരിക്കടത്ത് നിയമസഭയിൽ. കരുനാഗപ്പള്ളി ലഹരി മരുന്ന് കേസിൽ യുഡിഎഫ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കരുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ സിപിഎം നേതാക്കളായ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം നടന്നുവെന്ന് അടിയന്തിരപ്രമേയം അവതരിപ്പിച്ച മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു.

ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതയാണ് മയക്കുമരുന്ന് കേസിലെ സിപിഎം നേതാവിന്റെ പങ്ക് പുറത്ത് വരാൻ പോലും കാരണമായതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ കരുനാഗപ്പള്ളി കേസിൽ സിപിഎം കൌൺസിലർ ഷാനവാസിനെ പ്രതിയാക്കാൻ തെളിവ് കിട്ടിയില്ലെന്നായിരുന്നു മന്ത്രി രാജേഷിന്റെ മറുപടി.

ലഹരിമരുന്ന് കേസിൽ പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്നാവർത്തിച്ച മന്ത്രി എംബി രാജേഷ്, ഒരു കേസിലും പ്രതികളുടെ രാഷ്ട്രീയം നോക്കുന്നതല്ല എൽഡിഎഫ് സർക്കാരിന്റെ രീതിയെന്നും രാഷ്ട്രീയ ബന്ധം നോക്കി പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ഇടത് നയമല്ലെന്നും മറുപടി നൽകി.

‘ലഹരി കേസുകളിൽ കർശന നിലപാടാണ് ഇടത് സർക്കാർ സ്വീകരിച്ച് വരുന്നത്. കേരളത്തിൽ ലഹരി ഉപയോഗം വർധിച്ചു വരുന്നത് നേരിടാൻ നടപടി തുടങ്ങിയിട്ടുണ്ട്. ലഹരിക്കെതിരായ പോരാട്ടം ജനകീയ പങ്കാളിത്തം സർക്കാർ ഉറപ്പാക്കി. മയക്കു മരുന്ന് കേസിൽ 228 സ്ഥിരം പ്രതികൾക്കെതിരെ നിയമനടപടിയുണ്ടായെന്നും മന്ത്രി വിശദീകരിച്ചു.

കരുനാഗപ്പള്ളി ലഹരി കേസിൽ അന്വേഷണം നടക്കുകയാണ്. ഇത് വരെ ലോറി ഉടമയെ ( സിപിഎം കൌൺസിലർ) പ്രതിയാക്കാൻ തെളിവ് കിട്ടിയില്ല. തെളിവ് ലഭിച്ചാൽ ലോറി ഉടമയെയും പ്രതി ആക്കും. ലോറി ഉടമ ആയ നഗര സഭ അംഗത്തെ സിപിഎം സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ല. പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡ്‌ ചെയ്തു. പ്രതിപക്ഷവും പ്രതിപക്ഷത്തിന് വേണ്ടി ആർത്ത് വിളിക്കുന്ന മാധ്യമങ്ങളും ചേർന്നാൽ ഒരാളെ പ്രതിയാക്കാനാകില്ല. തെളിവ് ഉണ്ടെങ്കിൽ ആരെയും സംരക്ഷിക്കില്ല. ആരെങ്കിലും പറയുന്നത് കേട്ട് പ്രതി ആക്കാൻ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments