banner

കടൽ ഭിത്തിയുടെ പാറക്കൂട്ടത്തിനിടയിൽ ഫോൺ വീണു; മൊബൈൽ എടുക്കാൻ ശ്രമിക്കവേ കൈ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

തിരുവനന്തപുരം : പനത്തുറ തീരത്ത് കടൽ ഭിത്തിയുടെ പാറക്കൂട്ടത്തിനിടയിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കവേ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തിരുവല്ലം വരമ്പത്തു വിളാകത്തിൽ ബിനു(46)വിനെയാണ് വിഴിഞ്ഞം ഫയർ ഫോഴ്സ് രക്ഷപ്പെടുത്തിയത്.

പനത്തുറ ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സുഹൃത്തുകൾക്കൊപ്പം എത്തിയ ബിനുവിന്റെ മൊബൈൽ ഫോൺ കടൽ ഭിത്തിയിലെ പാറക്കൂട്ടത്തിനിടെ വീണത് എടുക്കാൻ ശ്രമിക്കുമ്പോഴാണ് വലതു കൈ കൂറ്റൻ കരിങ്കല്ലുകൾക്കിടെ കുടുങ്ങിയതെന്ന് ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു.

മൊബൈൽ എടുക്കാൻ ശ്രമിക്കവെ കയ്യുടെ ചുമൽ ഭാഗം വരെയും പിന്നീട് ശരീരത്തിന്റെ പകുതിയോളവും കരിങ്കൽ കൂട്ടത്തിനിടയിലായി തലകീഴായി കിടന്നു. ഇതിനെ തുടർന്നാണ് ഫയർ ഫോഴ്സിന്റെ സഹായം തേടിയത്. 7 അംഗ ഫയർ ഫോഴ്സ് സംഘത്തിന് രക്ഷാ ദൗത്യം ശ്രമകരവും വെല്ലുവിളിയുമായിരുന്നു. പാറക്കൂട്ടം ചെറുതായി നീക്കിയും അനക്കാൻ ശ്രമിച്ചും ഏകദേശം ഒരു മണിക്കൂറോളം വേണ്ടി വന്നു രക്ഷാപ്രവർത്തനത്തിന്.

ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ അലി അക്ബർ, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ ഷിബി, ആർ.അനീഷ്, എസ്.പി. അനീഷ്, കിരൺ,ഡ്രൈവർ സുരേഷ്,ഹോംഗാർഡ് ശശികുമാർ എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Post a Comment

0 Comments