banner

ചൈനയുടെ ചാര ബലൂൺ യുഎസ് സൈന്യം വെടിവെച്ചിട്ടു; ബലൂണിലൂടെ ഇന്ത്യ ഉൾപ്പെടെ മറ്റു പല രാജ്യങ്ങളുടെയും സൈനിക രഹസ്യങ്ങൾ ചൈന ചോർത്തി; റിപ്പോർട്ടുമായി യു എസ് മാധ്യമങ്ങൾ

ന്യൂയോർക്ക് : യുഎസ് വ്യോമസേന വെടിവെച്ചിട്ട ചൈനീസ് ചാര ബലൂൺ ഇന്ത്യ ഉൾപ്പെടെ മറ്റു പല രാജ്യങ്ങളുടെയും സൈനിക രഹസ്യങ്ങൾ ചോർത്താൻ നിരീക്ഷണത്തിനു ഉപയോഗിച്ചിട്ടുണ്ടെന്നു യുഎസ് മാധ്യമങ്ങൾ പറയുന്നു. ചൈനയ്ക്കു തന്ത്രപരമായി താൽപ്പര്യമുള്ള ജപ്പാൻ, ഇന്ത്യ, വിയറ്റ്നാം, തായ്‌വാൻ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങൾ ഈ നിരീക്ഷണത്തിൽ പെട്ടു.

തെക്കൻ തീരത്തു ഹൈനാൻ പ്രവിശ്യയിൽ നിന്നാണ് ചൈന ഈ ചാരനിരീക്ഷണ പരിപാടി നടപ്പാക്കുന്നത്. പീപ്പിൾസ് ലിബറേഷൻ ആർമിക്കാണു ചുമതല. അഞ്ചു ഭൂഖണ്ഡങ്ങളിൽ അവരുടെ ബലൂൺ കണ്ടിട്ടുണ്ട്. പ്രാചീനമായൊരു വിദ്യയിൽ ആധുനിക സാങ്കേതിക വിദ്യ ചേർത്താണ് ഈ പരിപാടി നടപ്പാക്കിയതെന്നു
യുഎസ് മാധ്യമങ്ങൾ പറഞ്ഞു.

ഇന്ത്യയെ നിരീക്ഷിക്കാൻ ടിബറ്റിൽ ബലൂൺ വച്ച റഡാറുകൾ ചൈന വച്ചതായി 2019 ൽ റിപോർട്ടുകൾ വന്നിരുന്നു. ഇന്ത്യ ഉൾപ്പെടെ 150 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളോട് വിദേശകാര്യ സെക്രട്ടറി വെൻഡി ഷെർമാൻ ഈ കാര്യങ്ങൾ വിശദീകരിച്ചു.

മൂന്നു ദിവസം മുൻപ് അറ്റ്ലാന്റിക്കിനു മീതെ വെടിവെച്ചിട്ട ബലൂണിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ ചൊവാഴ്ച യുഎസ് നാവിക സേന പുറത്തു വിട്ടു. സൗത്ത് കരളിനയുടെ മിർട്ടിൽ ബീച്ചിനടുത്തു നിന്നാണ് അവ കണ്ടെത്തിയത്. നഷ്ടാവശിഷ്ടങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിൽ 11 കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുകയായിരുന്നു. രണ്ടു നാവിക കപ്പലുകൾ അവിടേക്കു അയച്ചു. വിർജിനിയയിൽ എഫ് ബി ഐ ലാബിൽ അവ പരിശോധിച്ചു വരികയാണ്. ബലൂണിനു ഏതാണ്ട് 200 അടി ഉയരമുണ്ടായിരുന്നുവെന്നു യുഎസ് സൈനിക വക്താവ് ജനറൽ ഗ്ലെൻ വൻഹെർക് പറഞ്ഞു.

Post a Comment

0 Comments