banner

അരിക്കൊമ്പന്റെ ആക്രമണത്തിന് അറുതിയില്ല; രണ്ട് വീടുകൾ തകർത്തു, ഇനി മയക്കുവെടി

ഇടുക്കി : ഇടുക്കിയിൽ വീണ്ടും വീണ്ടും കാട്ടാന അരിക്കൊമ്പന്‍റെ ആക്രമണം. ഇന്ന് പുലർച്ചെ ഒരു മണിയോടെ നാട്ടിലിറങ്ങിയ അരിക്കൊമ്പന്‍ രണ്ട് വീടുകൾ തകർത്തു. ശാന്തൻപാറ ചുണ്ടലിൽ മാരി മുത്തുവിന്റെയും, ആറുമുഖന്റെയും വീടുകളാണ് അരിക്കൊമ്പന്‍ തകർത്തത്. കാട്ടാനയുടെ ആക്രമണ സമയത്ത് വീടുകളിൽ ആളില്ലായിരുന്നു. അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടുന്നതിനുള്ള നടപടിയെ കുറിച്ച് ആലോചിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരാനിരിക്കുകയാണ്.

ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഡിവിഷനില്‍ ദേവികുളം റെയ്ഞ്ചിന്‍റെ പരിധിയില്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന ‘അരിക്കൊമ്പന്‍’ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ഇന്നലെ ഉത്തരവിറങ്ങിയിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി കൂട്ടിൽ അയക്കുകയോ ഉൾക്കട്ടിൽ തുറന്ന് വിടുകയോ ജി എസ് എം കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുകയോ ചെയ്യാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരിക്കുന്നത്.

അരിക്കൊമ്പനെ പിടികൂടാന്‍ കുങ്കിയാനകളുടെ സേവനം ആവശ്യമാകുന്ന പക്ഷം ആയത് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആനയെ കൂട്ടിലടയ്‌ക്കേണ്ട സാഹചര്യത്തില്‍ കോടനാട് ആനക്കൂട്ടിലേക്ക് ആനയെ നീക്കാനുള്ള നടപടി സ്വീകരിക്കാവുന്നതാണ് എന്നും ഉത്തരവില്‍ പറയുന്നു.

Post a Comment

0 Comments