banner

ഒത്തുതീർപ്പിന് 30 കോടി വാഗ്ദാനം, എല്ലാം മുഖ്യമന്ത്രിക്കും കുടുബത്തിനുമായി, എംവി ഗോവിന്ദനടക്കം ഇടപെട്ടു; സ്വപ്ന സുരേഷ് ഫേസ് ബുക്ക് ലൈവിൽ പറഞ്ഞതിങ്ങനെ

തിരുവനന്തപുരം :  സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ ഫേസ് ബുക്ക് ലൈവ്. കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. 

സ്വപ്നയുടെ വാക്കുകൾ....

മൂന്ന് ദിവസം മുമ്പ് കണ്ണൂരിൽ നിന്നും വിജയ് പിള്ള എന്നയാൾ വിളിച്ചു. ഇന്റര്‍വ്യൂ എന്ന പേരിലാണ് വിളിച്ചത്. കേസ് സെറ്റിൽ ചെയ്യുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറ‌ഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നാണ് പറഞ്ഞത്. ബെഗ്ലൂരു വിട്ട് ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോകണമെന്നായിരുന്നു അവരുടെ ആവശ്യം. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള എല്ലാ തെളിവുകളും നശിപ്പിക്കണം. കള്ളം പറഞ്ഞെന്ന് പൊതു സമൂഹത്തോട് പറയണം. തെളിവുകളെല്ലാം കൈമാറണം. കള്ളപാസ്പോർട്ട് ഉണ്ടാക്കി തന്ന് മലേഷ്യയിലേക്ക് മാറാൻ എല്ലാ സഹായവും ചെയ്യാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറ‌ഞ്ഞു.

ഗോവിന്ദൻ മാസ്റ്റർ എന്നെ തീർത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജയ് പിള്ള തന്നോട് പറഞ്ഞത്. യുഎഇയിൽ വെച്ച് യൂസഫലിയെ ഉപയോഗിച്ച് എനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് എന്നെ കുടുക്കുമെന്നർും വിജയ് പിള്ള ഭീഷണിപ്പെടുത്തി. ബാഗിലടക്കം നോട്ടോ മയക്കുമരുന്നോ വച്ച് എന്നെ അകത്താക്കാൻ യൂസഫലിക്ക് എളുപ്പമെന്നും അയാൾ പറഞ്ഞു.

മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരേ സംസാരിക്കുന്നത് നിർത്തണമെന്നും യുകെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നൽകാമെന്നും വാഗ്ദാനം ചെയ്തു. വിജയ് പിള്ള കണ്ണൂരിൽ നിന്നും നിരന്തരം വിളിച്ചു ഇന്റർവ്യൂ എടുക്കാനെന്ന് പറഞ്ഞു. അതനുസരിച്ച് ബെംഗളൂരുവിലെ ഹോട്ടലിലെത്തി. എന്നാൽ അവിടെ എത്തിയപ്പോൾ അത് സെറ്റിൽമെന്റ് സംസാരമായിരുന്നു. ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും സത്യം പുറത്തുവരുന്നതുവരെ പോരാടുമെന്നും സ്വപ്ന പറഞ്ഞു.

വിജയ് പിള്ളയുടെ ചിത്രം അടക്കമുള്ള തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ഉടനെ കൈമാറും. ഇ ഡിയുടെ അന്വേഷണത്തിൽ സത്യം പുറത്ത് വരുമെന്ന് താൻ വിശ്വസിക്കുന്നതായും സ്വപ്ന പറഞ്ഞു. സ്വർണക്കള്ളക്കടത്തുകാരി എന്നാണ് താൻ അറിയപ്പെടുന്നതെന്നും ഇതിലൊന്നും പങ്കാളിയല്ലാതിരുന്നിട്ടും അതിൽ പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും പല കാര്യങ്ങൾക്കും വേണ്ടി എന്നെ ഉപയോഗിക്കുകയായിരുന്നു. തുടർന്ന് എന്നെ ജയിലിൽ അടച്ചു. ജയിലിൽ വച്ചുതന്നെ തുറന്നു പറയാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ശിവശങ്കർ ഉൾപ്പെടെയുള്ളവരുടെ കള്ളത്തരം ഉൾപ്പെടെ തിരിച്ചറിഞ്ഞതോടെയാണ് പ്രതികരിക്കാൻ തുടങ്ങിയതെന്നും സ്വപ്ന പറഞ്ഞു.

Post a Comment

0 Comments