banner

ക്രിസ്ത്യൻ നേതാക്കളെ ഉൾപ്പെടുത്തി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ബിജെപി

തിരുവനന്തപുരം ( Ashtamudy Live News ): ഇടത് വലത് മുന്നണികളിൽ അതൃപ്തരായ മധ്യകേരളത്തിലെ ക്രൈസ്തവ നേതാക്കളെ ചേർത്ത് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് ബിജെപി നീക്കം. പുതുതായി രൂപീകരിക്കപ്പെടുന്ന പാർട്ടിയെ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് എൻഡിഎ മുന്നണിയുടെ ഭാഗമാക്കാനായുള്ള പ്രാഥമിക ചർച്ചകളിൽ ചില ക്രൈസ്തവ സഭ നേതാക്കളും പങ്കെടുത്തെന്നാണ് സൂചന. തലശേരി ബിഷപിന്റെ  ബിജെപി അനുകൂല പ്രസ്താവനയ്ക്ക് പ്രധാന്യം കൈവരുന്നത് ഈ പാർട്ടി രൂപീകരണ നീക്കത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്.

റബർ വില സ്ഥിരതാ ഫണ്ട് സംസ്ഥാന സർക്കാർ അട്ടിമറിച്ചെന്ന് ആരോപിച്ച് പാലായിലെ കെ.എം.മാണി പ്രതിമയ്ക്കു മുന്നിൽ സമരം നടത്തുന്ന യുഡിഎഫിലെ കേരള കോൺഗ്രസുകാർ. റബർ കർഷക കൺവൻഷനടക്കം വിളിച്ചു ചേർത്ത് എൽഡിഎഫിലെ ജോസ് കെ മാണിയുടെ കേരള കോൺഗ്രസും പേരിനുള്ള പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. എന്നാൽ റബർ വിലയിടിവിന് പരിഹാരം കാണാനുള്ള ഫലപ്രദമായ ഇടപെടലുകൾ ഇരുമുന്നണികളും അവിടങ്ങളിലെ കേരള കോൺഗ്രസുകളും നടത്തുന്നില്ലെന്ന വിമർശനം പരമ്പരാഗത റബർ കർഷകർക്കിടയിൽ ശക്തമാണ്. റബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിച്ചാൽ ബിജെപിക്ക് ഒരു എംപിയെ തരാം എന്ന തലശേരി ബിഷപ്പിന്റെ പ്രസ്താവന പ്രസക്തമാകുന്നതും ഇവിടെയാണ്.

റബറടക്കം കാർഷിക വിഭവങ്ങളുടെ വിലയിടിവിൽ സംസ്ഥാനത്തെ മലയോര ക്രൈസ്തവ മേഖല അതൃപ്തിയിലാണ്. ഒപ്പം ലൗ ജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങളുയർത്തി ബിജെപി നടത്തുന്ന പ്രചാരണങ്ങളും ക്രൈസ്തവ സമൂഹത്തിൽ ചലനങ്ങളുണ്ടാക്കുന്നു. ഈ സാഹചര്യം പരമാവധി മുതലെടുത്ത് സംസ്ഥാനത്തെ ക്രൈസ്തവ വോട്ടുകളുടെ വലിയ പങ്ക് ബിജെപിക്ക് അനുകൂലമായി സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പാർട്ടിയാണ് അണിയറയിൽ ഒരുങ്ങുന്നത്. പതിനൊന്ന് വർഷം മുമ്പ് കോൺഗ്രസിൽ നിന്ന് രാജിവച്ച കാഞ്ഞിരപ്പള്ളി മുൻ എം എൽ എ ജോർജ് ജെ മാത്യുവിന്റെ നേതൃത്വത്തിലാണ് പുതിയ പാർട്ടി രൂപീകരിക്കാനുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നത്. ഇപ്പോൾ ഇടത് വലത് മുന്നണികളുടെ ഭാഗമായ മുൻ എം എൽ എ മാർ ഉൾപ്പെടെ ഇടുക്കി കേന്ദ്രീകരിച്ച് നടക്കുന്ന പ്രാഥമിക ചർച്ചകളുടെ ഭാഗമായി.

Post a Comment

0 Comments