banner

ആത്മഹത്യയെന്ന് തോന്നാൻ കെെത്തണ്ട മുറിച്ചു; അനുമോളെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചെന്ന് ബിജേഷ്; വെളിപ്പെടുത്തൽ ചോദ്യം ചെയ്യലിനിടെ

ഇടുക്കി : കാഞ്ചിയാറിൽ അധ്യാപികയായിരുന്ന അനുമോളെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി പ്രതിയായ ഭ‍ർത്താവ് ബിജേഷ്. കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് അനുമോളെ ബിജേഷ് കൊലപ്പെടുത്തിയത്. കൂടാതെ അനുമോളുടേത് ആത്മഹത്യയെന്ന് വരുത്തി തീ‍ർക്കാൻ കെെത്തണ്ട മുറിക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതി ബിജേഷ് ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

മാർച്ച് 21 നാണ് കാഞ്ചിയാർ സ്വദേശിയായ അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിൽ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ദിവസം രാവിലെ ബിജേഷിനെ പേഴുംകണ്ടത്തെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വലിയ പൊലീസ് സുരക്ഷയിലാണ് പ്രതിയെ വീട്ടിൽ എത്തിച്ചത്. വീടിനുള്ളിൽ വെച്ച് കൃത്യം നടത്തിയ രീതി പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. കൃത്യം നടത്തുവാൻ ഉപയോഗിച്ച ഷാൾ നശിപ്പിച്ച നിലയിൽ പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

അനുമോൾ ബിജേഷിനെതിരെ കട്ടപ്പന വനിതാ സെല്ലിൽ പരാതി നൽകിയിരുന്നു. മദ്യപിച്ച് വീട്ടിലെത്തി വഴക്കിടുന്നത് ഉൾപ്പെടെയുളള കാരണങ്ങൾ കാണിച്ചായിരുന്നു പരാതി. ഇത് ബിജേഷിന് കൂടുതൽ വിദ്വേഷത്തിന് കാരണമായി. കൂടാതെ സ്കൂളിലെ വിദ്യാ‍ർത്ഥികളിൽ നിന്നും പിരിച്ച ഫീസ് തുകയായ 10,000 രൂപ ബിജേഷ് വാങ്ങിയത് തിരികെ കൊടുക്കാത്തതു സംബന്ധിച്ചുളള തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

അനുമോളുടെ പരാതിയിൽ മാർച്ച് 12ന് ഇരുവരെയും വനിതാ സെല്ലിൽ വിളിപ്പിച്ചിരുന്നു. എന്നാൽ ഒന്നിച്ചു ജീവിക്കാൻ തയ്യാറല്ലെന്നാണ് ബിജേഷ് അറിയിച്ചത്. അതിനു ശേഷം ബിജേഷ് വെങ്ങാലൂർക്കടയിലെ സ്വന്തം വീട്ടിലേക്കും രണ്ടു ദിവസത്തിനു ശേഷം അനുമോൾ ബന്ധുവീട്ടിലേക്കും പോയി. 17ന് ബിജേഷും അനുമോളും പേഴുംകണ്ടത്തെ വീട്ടിൽ മടങ്ങിയെത്തി.

തുടർന്ന് കേസിന്റെയും പണത്തിൻറെയും കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകായായിരുന്നു. ഹാളിലെ കസേരയിൽ ഇരുന്ന അനുമോളെ പിന്നിലൂടെ എത്തിയ ബിജേഷ് ഷാൾ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.

അഞ്ച് ദിവസത്തോളം തമിഴ്‌നാട്ടിൽ തങ്ങിയ ബിജേഷ് തിരികെ കുമളിയിലെത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. കൊല്ലപ്പെട്ട അനുമോളുടെ കൈയിൽ ഉണ്ടായിരുന്ന മോതിരവും ചെയിനും പണയപ്പെടുത്തിയാണ് പ്രതി തമിഴ്നാട്ടിലേക്ക് പോയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തൊണ്ടി മുതലായ മോതിരവും ചെയിനും പണയം വെച്ച ധനകാര്യ സ്ഥാപനത്തിലെത്തിച്ചും തെളിവെടുപ്പ് നടത്തി. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി.

Post a Comment

0 Comments