banner

ബില്ലടച്ചിട്ടും വൈദ്യുതി വിച്ഛേദിച്ചു; മന്ത്രി പി പ്രസാദിന്റെ വീട്ടിലെ ഫീസ് ഊരിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തേക്കും

ചാരുംമൂട് : ബില്ലടച്ചിട്ടും കൃഷിമന്ത്രി പി പ്രസാദിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തില്‍ ഉത്തരവാദികളായ നൂറനാട് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തേക്കും. സംഭവത്തില്‍ കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥ സംഘം അന്വേഷണം നടത്തി. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചയുണ്ടായതായി അന്വേഷണത്തില്‍ വ്യക്തമായെന്നാണ് വിവരം.

ഹരിപ്പാട് ഡെപ്യൂട്ടി എന്‍ജിനീയര്‍ എം വി മധു, മാവേലിക്കര അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കെഎസ്ഇബി നൂറനാട് ഓഫീസിലും മന്ത്രിയുടെ മറ്റപ്പള്ളിയിലെ വീട്ടിലും പരിശോധന നടത്തി.
മന്ത്രിയുടെ നൂറനാട് മറ്റപ്പള്ളിയിലുള്ള വീടിന്റെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി ജീവനക്കാര്‍ ഈ മാസം രണ്ടിന് വിച്ഛേദിച്ചത്. മന്ത്രി വൈദ്യുതി ഭവനുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കണക്ഷന്‍ പുനഃസ്ഥാപിക്കുകയായിരുന്നു. 

ബില്‍ തുക അടച്ചത് അറിഞ്ഞില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം. മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് മന്ത്രി ഈ വീട്ടില്‍ എത്താറുള്ളത്. മറ്റാരും താമസമില്ല. മന്ത്രിയെത്തുമെന്ന് അറിയിച്ചതിനാല്‍ പഞ്ചായത്തംഗം അജയഘോഷ് പോയി നോക്കിയപ്പോഴാണ് വൈദ്യുതിയില്ലെന്ന് മനസിലായത്.

ഫെബ്രുവരി 24ന് രാവിലെ ഓണ്‍ലൈനായി ബില്‍ തുകയായ 490 രൂപ അടച്ചിരുന്നു. അതിന് ശേഷമാണ് കണക്ഷന്‍ കട്ട് ചെയ്തത്. മന്ത്രി വൈദ്യുതി ഭവനുമായി ബന്ധപ്പെട്ടതിന് പിന്നാലെ തിങ്കളാഴ്ച വൈകിട്ടോടെ ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.

Post a Comment

0 Comments