banner

കൊല്ലത്ത് അനുമതിയില്ലാതെ വെടിക്കെട്ട്: ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ മൂന്നു പേർ അറസ്റ്റിൽ

കൊല്ലം : ഓയൂരിൽ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയ ക്ഷേത്രം ഭാരവാഹികളായ 3 പേരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഓയൂർ കീഴൂട്ട് ദേവീ ക്ഷേത്രത്തിലെ മകയിരം പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആണ് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയത്. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എൻ ഗണേശൻ പിള്ള, ട്രഷറർ പൊയ്കയിൽ വിനോദ്, ഉത്സവ കമ്മിറ്റി കൺവീനർ സുനിൽ ശശി എന്നിവരെയാണ് പൂയപ്പള്ളി എസ് എച്ച് ഒ  എസ് ടി ബിജുവിനെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 

വെടിക്കെട്ട് നോടനുബന്ധിച്ച് സമീപത്തെ വീട്ടിന് കേടുപാടുകൾ സംഭവിച്ചു.  
വെടിക്കെട്ട് നടത്തുന്നതിനു വേണ്ട യാതൊരു അനുമതി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് തേടുകയോ ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്തിരുന്നില്ല. പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട്  ദുരന്തത്തിന് ശേഷം വെടിക്കെട്ട് നടത്തുന്നതിന് നിരോധനവും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 

നോട്ടീസിൽ ആകാശ ദീപക്കാഴ്ച എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത്തരം ദീപക്കാഴ്ചകൾക്ക് താരതമ്യേന ശബ്ദവും സ്ഫോടന ശേഷിയും കുറഞ്ഞ പടക്കങ്ങളാണ് ഉപയോഗിക്കുന്നത്.  എന്നാൽ ഒന്നര മണി മുതൽ ഒന്നരമണിക്കൂറോളം  ഏകദേശം 4 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഉഗ്ര ശബ്ദത്തോടുള്ള വെടിക്കെട്ടാണ് നടത്തിയത്.

വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്ക് കളക്ടർക്കോ തഹസിൽദാർക്കോ പോലീസിനോ അഗ്നിശമനസേനക്കോ റവന്യൂ വിഭാഗത്തിനോ അപേക്ഷ നൽകിയിരുന്നില്ല. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിന് ബാരിക്കേഡ് അടക്കം സ്ഥാപിച്ചതായി തഹസീൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകണം. ഇതൊന്നും പാലിക്കാതെയാണ് ഉഗ്ര ശബ്ദത്തോടെയുള്ള കമ്പം നടത്തിയത്. 

286, 118 ഡി, 3 എ, എക്സ്പ്ലോസീവ് ആക്ട് അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. അനുമതിയില്ലാതെയും ജീവന് ഹാനിയാകുന്ന തരത്തിലും  സുരക്ഷ മാനദണ്ഡം പാലിക്കാതെയും കമ്പം നടത്തിയതിനെ തുടർന്ന് സ്വയം ഏത് പോലീസ് കേസെടുക്കുകയായിരുന്നു.

Post a Comment

0 Comments