banner

ലോകായുക്താ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും; നീതിക്ക് വേണ്ടി സുപ്രീംകോടതിയിൽ പോകാനും തയ്യാറാണെന്ന് പരാതിക്കാരൻ

തിരുവനന്തപുരം : ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കുമെതിരായ ഹർജിയിലെ ലോകായുക്താ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ ആർ എസ് ശശികുമാർ. മുഖ്യമന്ത്രിയും മന്ത്രിമാരും സംശയത്തിന് അതീതരാകണം. നീതിക്ക് വേണ്ടി സുപ്രീംകോടതിയിൽ പോകാനും തയ്യാറാണെന്നും അദ്ദേഹം വിശദീകരിച്ചു.

‘ഭിന്നവിധിയായതിനാലാകും വാദം പൂർത്തിയായിട്ടും ഇതുവരെയും ലോകായുക്ത വിധി പറയാതിരുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശം വന്നതിനാലാണ് ലോകായുക്ത കോടതിയിപ്പോൾ വിധി പറയാൻ തയ്യാറായത്. സർക്കാരിനെതിരായ അഭിപ്രായമാണ് ബെഞ്ചിലെ ഒരാൾക്കെന്നത് പ്രാധാന്യമർഹിക്കുന്നതും ഗൌരവമുള്ളതുമാണ്' അദ്ദേഹം ചൂണ്ടിക്കാട്ടി. 

'മുഖ്യമന്ത്രിയും മന്ത്രിമാരും സംശയത്തിന് അതീതരാകണം. ഒരു ജഡ്ജി പ്രതികൂലമായി വിധിയെഴുതിയതിനാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നിൽക്കാൻ തയ്യാറാകണം. എന്ത് സമ്മർദ്ദം ചെലുത്തിയും കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ലാവ്ലിൻ കേസിലും ഇത് തന്നെയാണ് നടന്നത്’. ഈ ഹർജിയിൽ അതിന് അനുവദിക്കില്ലെന്നും നീതിക്ക് വേണ്ടി സുപ്രീം കോടതി വരെ പോകേണ്ടി വന്നാലും വിധി നേടുമെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു.

Post a Comment

0 Comments