banner

മമതയും അഖിലേഷ് യാദവും കൈകോർക്കുന്നു

ഡൽഹി ( Ashtamudy Live News ) : പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സമാജ് വാദി പർട്ടി നേതാവ് അഖിലേഷ് യാദവും കൈകോർക്കുന്നു. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ബിജെപി ക്കെതിരെ സഖ്യമായി മുന്നോട്ടു പോകാനാണ് ഇരുവരുടേയും തീരുമാനം. കോൺ​ഗ്രസിനെ ഒഴിവാക്കിയുള്ള നീക്കത്തിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികിനെയും കൂടെ നിർത്തിയേക്കും.

കൊൽക്കത്തയിൽ മമതയുമായി അഖിലേഷ് യാദവ് ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മാർച്ച് 23നാണ് നവീൻ പട്നായികുമായുള്ള മമതയുടെ കൂടിക്കാഴ്ച്ച. ഇതൊരു മൂന്നാം സഖ്യമാണെന്ന് പറയുന്നില്ല. എന്നാൽ പ്രാദേശിക പാർട്ടികൾക്ക് ബിജെപിയെ നേരിടാനുള്ള കരുത്തുണ്ടെന്ന് തൃണമൂൽ എംപി സുദീപ് ബന്ദ്യോപാധ്യായ് പറഞ്ഞു.കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും തുല്യ അകലം പാലിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അഖിലേഷ് യാദവും പറഞ്ഞു. കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ പ്രതിപക്ഷ പാർട്ടികളുടെ ഒരു പ്രധാന നേതാവായി ചിത്രീകരിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ചെറുക്കാനാണ് ഇവരുടെ തന്ത്രം.

നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും മമത ബാനർജി പറഞ്ഞിരുന്നു. ബിജെപിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഞങ്ങൾക്ക് വോട്ട് ചെയ്യും. സിപിഎമ്മിനും കോൺഗ്രസിനും വോട്ട് ചെയ്യുന്നവർ യഥാർത്ഥത്തിൽ ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും മമത പറഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു മമതയുടെ പ്രതികരണം.

Post a Comment

0 Comments