banner

‘മരുമകൻ എത്ര പിആർ വർക്കു നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല’: മുഖ്യമന്ത്രിയോട് വി ഡി സതീശൻ

തിരുവനന്തപുരം : സ്പീക്കറെ പരിഹാസപാത്രമാക്കാനുള്ള കുടുംബ അജൻഡയാണ് നിയമസഭയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മരുമകൻ എത്ര പിആർ വർക്കു നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്ന ആധിയാണ് ഇതിനു പിന്നിലെന്ന് സതീശൻ ആരോപിച്ചു.

മുഖ്യമന്ത്രി മറുപടി പറയേണ്ട കാര്യങ്ങളിൽ അടിയന്തര പ്രമേയ നോട്ടീസ് പോലും അനുവദിക്കുന്നില്ല. സർക്കാർ അനുവദിക്കാത്തതിനാൽ സ്പീക്കർക്ക് ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്. സ്പീക്കറെ പരിഹാസപാത്രമാക്കാനുള്ള കുടംബ അജൻഡയാണ് നടക്കുന്നത്. സ്പീക്കറെ പ്രതിപക്ഷത്തിന്റെ ശത്രുവാക്കി നിയമസഭാ നടപടികൾ അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ അജൻഡയാണിത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ സ്പീക്കർ ഒരു പേപ്പർ മേശപ്പുറത്തു വയ്ക്കാൻ വിളിച്ചപ്പോൾ അതു ചെയ്യുന്നതിനു പകരം പ്രതിപക്ഷത്തിന്റെ നട്ടെല്ലു വാഴപ്പിണ്ടിയാണ് എന്ന് ആക്ഷേപിക്കുകയാണ് ചെയ്തത്. എന്ത് അധികാരമാണ് അയാൾക്കുള്ളത്? മാനേജ്‌മെന്റ് ക്വാട്ടയിൽ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ എന്താണ് അവകാശം? മനപ്പൂർവമായി പ്രകോപിപ്പിക്കാനുള്ള ശ്രമാണ് റിയാസ് നടത്തിയതെന്ന് സതീശൻ പറഞ്ഞു.

ചേങ്കോട്ടുകൊണത്ത് പതിനാറു വയസ്സുള്ള ഒരു പെൺകുട്ടിക്കു നേരെ പട്ടാപ്പകൽ നടന്ന ആക്രമണമാണ് ഇന്നു പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. സംസ്ഥാനത്ത് ഉടനീളം സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. അത് അടിയന്തരമായി ചർച്ച ചെയ്യണം എന്നാണ് സഭയിൽ ആവശ്യപ്പെട്ടത്. ഇതു നിയമസഭയിൽ അല്ലാതെ എവിടെയാണ് പറയുക? ഇതു നിയമസഭയാണോ കൗരവസഭയാണോ? ഇതിനൊന്നും മറുപടി പറയാൻ സൗകര്യമില്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് ആ കസേരയിൽ ഇരിക്കുന്നത്?

ഇതൊന്നും ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നാണ് സ്പീക്കർ പറയുന്നത്. ഗൗരവമുള്ള കാര്യമല്ലെന്നാണ് പറയുന്നത്. ഇവർക്കു ഗൗരവമുള്ള കാര്യം വേറെ എന്താണ്? നിരന്തരമായി പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കുകയാണ്. ഞങ്ങളെ അപമാനിക്കുകയാണ്. പ്രതിപക്ഷമില്ലെങ്കിലും സഭ നടക്കും എന്ന ധിക്കാരമാണ്. മോദി പാർലമെന്റിൽ ചെയ്യുന്നതാണ് പിണറായി ഇവിടെ ചെയ്യുന്നത്.

സ്പീക്കറുടെ ചേംബറിനു മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ ചീഫ് മാർഷലിന്റെയും ഡെപ്യൂട്ടി ചീഫ് മാർഷലിന്റെയും നേതൃത്വത്തിൽ ആക്രമിക്കുകയാണ് ചെയ്തതെന്ന് സതീശൻ പറഞ്ഞു. സലാമും സച്ചിൻ ദേവും വന്ന് പ്രതിപക്ഷ അംഗങ്ങളെ ചവിട്ടി. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. തുടർ ഭരണത്തിന്റെ ധിക്കാരമാണ് നിയമസഭയിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Post a Comment

0 Comments