banner

‘ഒരിക്കൽ കൂടി, ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല'; ആലപ്പി അഷ്റഫ് പറഞ്ഞു തുടങ്ങുമ്പോൾ വിതുമ്പുന്നത് കേരളക്കര മുഴുവൻ; മലയാളിയുടെ ഇന്നച്ചന് ഇനി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ അന്ത്യ വിശ്രമം

മലയാളത്തിന്റെ അതുല്യ കലാകാരൻ ഇന്നസെന്റിന്റെ ഓർമ്മകളിലാണ് കേരളക്കര മുഴുവൻ. അദ്ദേഹത്തിന് അനുശോചനം അറിയിച്ചും ഓർമ്മകൾ പങ്കുവെച്ചും നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. ഇന്നസെന്റിന് അവസാനമായി ചമയമിടുന്ന ചിത്രം പങ്കുവെക്കുകയാണ് സിനിമയിലെ ചമയ കലാകാരൻ ആലപ്പി അഷ്റഫ്.

‘ഒരിക്കൽ കൂടി…. ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല. എന്നാലും, അരങ്ങ് തകർത്ത അഭിനയ മികവ് എന്നും നിലനിൽക്കും’, എന്നാണ് ഫോട്ടോയ്ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്.

അര നൂറ്റാണ്ട് മലയാളിയുടെ ജീവിതത്തിൽ നർമവും സൗഹൃദവും നിറച്ച ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. കൊച്ചിയിലെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അർപ്പിച്ചു. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാൻ ചലച്ചിത്രലോകം ഒന്നടങ്കം എത്തുകയാണ്. പ്രിയപ്പെട്ട സഹപ്രവർത്തകന്റെ വിയോഗ വേദനയിൽ പലർക്കും വാക്കുകൾ മുറിഞ്ഞു. രാഷ്ട്രീയ മേഖലയിലെ ഒട്ടേറെ പ്രമുഖരാണ് മുൻ എംപി കൂടിയായിരുന്ന ഇന്നസെന്റിന് അന്തിമാഞ്ജലി നേരാൻ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയത്.

മന്ത്രിമാരായ ആര്‍.ബിന്ദു, കെ രാധാകൃഷ്ണന്‍, എംബി രാജേഷ് തുടങ്ങിയവര്‍ എല്ലാം ഇരിങ്ങാലക്കുട ടൌണ്‍ ഹാളില്‍ എത്തി അന്തിമോപചാരമ‍പ്പിച്ചു.
ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കാഴ്ചക്കാരുടെ ജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എക്കാലവും ഓര്‍മിപ്പിക്കപ്പെടുമെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഇന്ന് രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കുടുംബ കല്ലറയിലാകും മലയാളത്തിന്റെ പ്രിയ നടന്റെ അന്ത്യ വിശ്രമം. മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്റിന്റെ വിയോഗം പ്രിയപ്പെട്ടവ‍ര്‍ക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.

Post a Comment

0 Comments