banner

അദാനിയെ പ്രതിരോധിക്കേണ്ട കാര്യം ബിജെപിക്കില്ല; നുണപറയുന്നതും ദുരാരോപണങ്ങൾ ഉന്നയിക്കുന്നതും രാഹുലിന്റെ ശീലം!; രാഹുലിനെതിരെ രവിശങ്കർ പ്രസാദ്


പട്ന ( Ashtamudy Live News ): കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. രാഹുൽ ഗാന്ധി ഒരു സമുദായത്തെ അവഹേളിച്ചു. കോടതി ആവശ്യപ്പെട്ടിട്ടും മാപ്പു പറയാൻ തയാറായില്ല. യുപിഎ കാലത്തും അദാനി ഗ്രൂപ്പ് നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനത്തിനു തൊട്ടുപിന്നാലെ, വാർത്താ സമ്മേളനം വിളിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അദാനിയെ പ്രതിരോധിക്കേണ്ട കാര്യം ബിജെപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നുണപറയുന്നതും ദുരാരോപണങ്ങൾ ഉന്നയിക്കുന്നതും രാഹുലിന്റെ ശീലമാണ്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് രാഹുലിന്റേതെന്നും അദ്ദേഹം ആരോപിച്ചു.

‘‘വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി തെറ്റായ പ്രസ്താവനകൾ നടത്താൻ ശ്രമിച്ചു. വിഷയത്തെക്കുറിച്ച് സംസാരിച്ചില്ല. 2019ലെ പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടു. ഇന്ന് അദ്ദേഹം പറഞ്ഞു, വിവേകത്തോടെയാണ് സംസാരിക്കുന്നതെന്ന്. അതായത് 2019ൽ രാഹുൽ ഗാന്ധി സംസാരിച്ചതും വിവേകത്തോടെയാണ്’’– അദ്ദേഹം പറഞ്ഞു.

‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് കോടതി വിധിയെ തുടർന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ രാഹുൽ ഗാന്ധി, ഇന്ന് വാർത്താസമ്മേളനം വിളിച്ചു പ്രതികരണം അറിയിച്ചിരുന്നു. അദാനി–മോദി ബന്ധം ഉന്നയിച്ചതിനാണ് തന്നെ അയോഗ്യനാക്കിയതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. ‘മോദി’ പരാമർശത്തിൽ മാപ്പു ചോദിക്കില്ലെന്നും, മാപ്പു ചോദിക്കാന്‍ തന്റെ പേര് സവർക്കറല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Post a Comment

0 Comments