banner

മാധ്യമങ്ങൾക്ക് മുന്നിൽ വാഗ്വാദം; ആര്‍എസ്പിയും പ്രതിപക്ഷനേതാവും നേർക്കുനേർ

കൊച്ചി ( Ashtamudy Live News ) : ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്നണിക്കെതിരായ വിമര്‍ശനങ്ങള്‍ പറയേണ്ടത് യുഡിഎഫ് യോഗത്തിലാണെന്നും മാധ്യമങ്ങള്‍ക്ക് മുമ്പാകെയല്ലെന്നും സതീശന്‍ പറഞ്ഞു. എല്ലാ മാസവും യുഡിഎഫ് യോഗം ചേരുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.

യുഡിഎഫ് കൂടുതല്‍ കാര്യക്ഷമമാകണമെന്നാണ് ഷിബു ബേബി ജോണ്‍ പറഞ്ഞത്. സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ നടക്കുമ്പോള്‍ യുഡിഎഫ് ജാഗ്രതയോടെ ഇരിക്കണം. മാസത്തില്‍ ഒരിക്കലെങ്കിലും യുഡിഎഫ് യോഗം ചേരണം. മുന്നണിയെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ആര്‍എസ്പിക്കുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു. ഇതിനാണ് സതീശന്റെ മറുപടി.

ബിജെപിയെ സഹായിക്കാമെന്ന തലശേരി ബിഷപ്പിന്റെ പ്രസ്താവന വൈകാരികമായിരുന്നെന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. റബ്ബര്‍ കര്‍ഷകരുടെ സങ്കടങ്ങളില്‍ നിന്നുണ്ടായ പ്രസ്താവനയായി മാത്രം അതിനെ കാണാം. എന്നാല്‍ ക്രൈസ്തവ ദേവാലയങ്ങള്‍ അക്രമിക്കപ്പെടുന്നത് കണ്ടില്ലെന്ന് നടിക്കരുതെന്നും സതീശന്‍ ബിഷപ്പിനോട് ആവശ്യപ്പെട്ടു. റബര്‍ കര്‍ഷകര്‍ക്ക് ഒരു ഗ്യാരന്റിയും ഭരണകൂടം നല്‍കുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ ബിജെപി ഭരണകൂടത്തെ പിന്തുണയ്്ക്കാനാവില്ലെന്നും സതീശന്‍ വ്യക്തമാക്കി.

നാലുകൊല്ലത്തിനിടെ 500 ലധികം ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. സ്റ്റാന്‍ സ്വാമിയെന്ന വന്ദ്യവയോധികനെ ജയിലില്‍ ഇട്ട് കൊലപ്പെടുത്തിയ ഭരണകൂടമാണ് മോദി ഭരണകൂടം. നിരവധി പുരോഹിതരും പാസ്റ്റര്‍മാരും ഇന്ന് ജയിലിലാണ്. ക്രൈസ്തവ ന്യനപക്ഷം രാജ്യത്ത് നേരിടുന്ന വലിയ പ്രശ്‌നം സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണങ്ങളാണെന്നും സതീശന്‍ പറഞ്ഞു.

Post a Comment

0 Comments