banner

ഭാര്യയുടെ അവിഹിത ബന്ധം: പ്രവാസി യുവാവ് ലോഡ്ജിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം

ആലപ്പുഴ : ഫേയ്സ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രവാസി യുവാവ് ലോഡ്ജിൽ ആത്മഹത്യചെയ്ത സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ്. 

ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തിൽ ബൈജു രാജു(40) ആണ് കായംകുളത്തെ ലോഡ്ജിൽ ജീവനൊടുക്കിയത്. യുവാവ് മരിക്കുന്നതിന് മുമ്പ് ഫേയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലെ വാസ്തവം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. 

യുവാവിന്റെ ഭാര്യയായ ഇലന്തൂർ സ്വദേശിനി ന്യൂസിലാൻഡിലേക്ക് തിരികെപോയതായാണ് പൊലീസ് പറയുന്നത്. ബൈജുവിന്റെ വീട്ടുകാരുടെയും ഭാര്യവീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തി. കേസിൽ അന്വേഷണം നടന്നുവരികയാണ്. 

ഇതുവരെ ആർക്കെതിരേയും കേസെടുത്തിട്ടില്ല, പൊലീസ് പറഞ്ഞു.
ഭാര്യയും ഭാര്യവീട്ടുകാരും ചതിച്ചെന്നും ജീവനൊടുക്കാൻ പോവുകയാണെന്നുമാണ് ബൈജുരാജു ഫേയ്സ്ബുക്ക് വിഡിയോയിൽ പറയുന്നത്. പണം കൈക്കലാക്കി തന്നെ വഞ്ചിച്ചെന്നും മകളെ തന്നിൽനിന്ന് അകറ്റിയെന്നും വിഡിയോയിൽ പറയുന്നുണ്ട്. 

"ഇനി പറ്റുന്നില്ല. ജീവിതത്തിൽ അർത്ഥമില്ല. അവസാനപ്രതീക്ഷ മകളായിരുന്നു. ഒത്തിരികാര്യങ്ങൾ ആഗ്രഹിച്ചു. നല്ലൊരു കുടുംബം, നല്ലൊരു വീട്. ഒടുവിൽ കൂടെനിൽക്കുന്ന ആൾക്കാർ തന്നെ ചതിച്ചു. മകളെ തട്ടിപ്പറിച്ചു. കല്യാണം തുടങ്ങിയത് തന്നെ ചതിയോടെയായിരുന്നു. എല്ലാമാസവും ഭാര്യാമാതാവിന് പണം അയച്ചുനൽകിയിരുന്നു. അതിന്റെപോലും നന്ദികാണിച്ചില്ല. ഭാര്യാസഹോദരൻ ആവശ്യപ്പെടുമ്പോഴെല്ലാം പണം നൽകി. അവസാനം എന്നെ തന്നെ ചതിച്ചു. ആറ് - എട്ട് മാസമായി ഭാര്യയും ചതിക്കുകയായിരുന്നു. വ്യാജ ആരോപണങ്ങളുന്നയിച്ച് കേസുണ്ടാക്കി മകളെ എന്നിൽനിന്ന് അകറ്റി". 

തന്റെ ആത്മഹത്യയ്ക്ക് കാരണം ഭാര്യ, ഭാര്യയുടെ സുഹൃത്ത്, ഭാര്യാമാതാവ്, ഭാര്യാസഹോദരൻ എന്നിവരാണെന്നും യുവാവ് ആരോപിച്ചിരുന്നു.

Post a Comment

0 Comments