banner

'80 കിലോമീറ്റര്‍ വേഗത്തിലാണ് പോവുക, മറ്റ് ട്രെയിനുകള്‍ പിടിച്ചിടണം'; വന്ദേഭാരത് കെ റെയിലിന് ബദലാവുമെന്ന വാദം തള്ളി എം സ്വരാജ്



തിരുവനന്തപുരം : വന്ദേഭാരത് ട്രെയിന്‍ കെ റെയിലിന് ബദലാണെന്ന വാദം തള്ളി സിപിഐഎം നേതാവ് എം സ്വരാജ്. കേരളത്തിനൊരു സമ്മാനമാണെന്ന വാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് സ്വരാജിന്റെ പ്രതികരണം. യാത്രക്കാര്‍ക്ക് വന്ദേഭാരത് സേവനം ആശ്വാസമാണ്. ഒമ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ട്രെയിന്‍ കേരളത്തിന് ലഭിക്കുന്നത്. പക്ഷെ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് അനുവദിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് കേരളത്തിനൊരു സമ്മാനമാണെന്ന വാദത്തില്‍ കഴമ്പില്ലെന്നും സ്വരാജ് പറഞ്ഞു.വന്ദേഭാരത് ട്രെയിന്‍ കെ റെയിലിന് ബദലാണെന്ന വാദം തള്ളിയ സ്വരാജ് എന്ത് കൊണ്ടെന്നും വിശദീകരിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് ഈ ട്രെയിന്‍ സഞ്ചരിക്കുക. ഈ ട്രെയിന്‍ കടന്നുപോവുന്നതിന് വേണ്ടി മറ്റുള്ള ട്രെയിന്‍ പിടിച്ചിടണം. അതിനര്‍ത്ഥം മറ്റ് ട്രെയിനുകളിലെ യാത്രക്കാര്‍ സമയനഷ്ടം സഹിക്കണമെന്നാണെന്നും സ്വരാജ് പറഞ്ഞു.

അതേ സമയം കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാരുണ്ടെങ്കില്‍ 16 കോച്ച് തുടരും. അല്ലെങ്കില്‍ എട്ട് കോച്ചുകളുള്ള രണ്ട് ട്രെയിനാക്കി മാറ്റാനാണ് നീക്കം. കേരളത്തിന് ശുപാര്‍ശ ചെയ്തിരുന്നത് 8 കോച്ചുള്ള വന്ദേഭാരത് ആയിരുന്നു. എന്നാല്‍ വന്ദേഭാരതിന്റെ ഉദ്ഘാടനം നേരത്തേ നടത്താന്‍ നിശ്ചയിച്ചതിനാലാണ് 16 കോച്ചുകളുള്ള ട്രെയിന്‍ അനുവദിച്ചത്.

എട്ട് കോച്ചുളള രണ്ട് ട്രെയിനാക്കി മാറ്റിയാല്‍ രണ്ടാമത്തെ റേക്ക് കേരളത്തിനു തന്നെ ലഭിക്കുമോ എന്നുളളത് വ്യക്തമല്ല. അടുത്തതായി ദക്ഷിണ റെയില്‍വേയില്‍ വന്ദേഭാരത് ഓടിക്കാന്‍ സാധ്യത തിരുനെല്‍വേലി-ചെന്നൈ റൂട്ടാണ്. കേരളത്തില്‍നിന്നു സാധ്യതയുള്ള 2 റൂട്ടുകളും കര്‍ണാടകയിലേക്കുള്ളതാണ് (എറണാകുളം-മംഗളൂരു, എറണാകുളം-ബെംഗളൂരു). എന്നാല്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പു പെരുമാറ്റം ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇത് ഉടന്‍ നടക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

വന്ദേഭാരത് കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളിലേക്കു നീട്ടണമെന്ന് ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ ട്രാക്കിലെ വേഗം കൂട്ടാതെ ഇതിനു കഴിയില്ലെന്നാണു റെയില്‍വേയുടെ നിലപാട്. അനുമതി ലഭിച്ചാല്‍ കേരളത്തില്‍ തന്നെ മറ്റ് ഏതെങ്കിലും റൂട്ടില്‍ രണ്ടാം വന്ദേ ഭാരത് ഓടാന്‍ സാധ്യതയുണ്ട്.

വന്ദേഭാരത് എക്‌സ്പ്രസ് ഓടിക്കുന്നതിന് മുന്നോടിയായുളള ട്രാക്ക് പരിശോധന പൂര്‍ത്തിയായി. ഈ മാസം 22ന് ട്രയല്‍ റണ്‍ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. വന്ദേഭാരത് ട്രെയിനിലെ ചെയര്‍ കാറില്‍ യാത്ര ചെയ്യാന്‍ 900 രൂപക്ക് അടുത്തായിരിക്കും ചാര്‍ജ്. എക്‌സിക്യൂട്ടീവ് കോച്ചിന്റെ ടിക്കറ്റ് നിരക്ക് 2000 രൂപയും ആകുമെന്നാണ് സൂചന. വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുമ്പോള്‍ മണിക്കൂറില്‍ കുറഞ്ഞത് 110 കിലോമീറ്ററെങ്കിലും ശരാശരി വേഗം ലഭിക്കണമെന്നാണു റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ ഷൊര്‍ണൂര്‍-മംഗലാപുരം സെക്ഷനില്‍ മാത്രമാണ് 110 കിലോമീറ്റര്‍ വേഗം സാധ്യമാകുന്നത്.


Post a Comment

0 Comments