banner

അരിക്കൊമ്പനെ കാണാനില്ല!, മയക്കുവെടി വെക്കാനുളള ദൗത്യം നീളുന്നു; തിരച്ചിൽ ശക്തം



ഇടുക്കി : അരിക്കൊമ്പനെ മയക്കുവെടി വെക്കാനുളള ദൗത്യം നീളുന്നു. വേട്ടുവാഞ്ചേരിയില്‍ കാട്ടാനക്കൂട്ടത്തില്‍ കണ്ട അരിക്കൊമ്പനെ കാണാതായതാണ് ദൗത്യം നീളുന്നതിലേക്ക് നയിച്ചത്. പടക്കം പൊട്ടിച്ച് ആനകളെ ഒറ്റപ്പെടുത്താനുളള ശ്രമം വിജയിച്ചിരുന്നില്ല. ഇതിന് ശേഷമാണ് കൊമ്പനെ കാണാതായത്. അരിക്കൊമ്പൻ കാട്ടില്‍ കിടന്ന് ഉറങ്ങുന്നതായാണ് സൂചന. വനപാലകർ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. 301 കോളനി ഭാഗത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നീങ്ങിയിട്ടുണ്ട്.

അതേസമയം അരിക്കൊമ്പന്‍ തനിച്ചല്ല എന്നത് ദൗത്യം ശ്രമകരമാക്കുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കാലാവസ്ഥ അനുകൂലമാണ്. ദൗത്യം ഇന്നുതന്നെ ലക്ഷ്യത്തിലെത്തുമെന്ന് പ്രതീക്ഷ. ആനയെ എങ്ങോട്ടു മാറ്റുമെന്നതില്‍ രഹസ്യ സ്വഭാവം സൂക്ഷിക്കും.
അരിക്കൊമ്പനൊപ്പം കുട്ടിയാനകളടക്കമുളള കൂട്ടം, പടക്കം പൊട്ടിച്ചിട്ടും അരിക്കൊമ്പനെ ഒറ്റപ്പെടുത്താന്‍ കഴിഞ്ഞില്ല, ആന നില്‍ക്കുന്നത് വാഹനമെത്താന്‍ ബുദ്ധിമുട്ടുളള സ്ഥലത്ത് എന്നിവയാണ് അരിക്കൊമ്പന്‍ ദൗത്യം നീളാനുളള കാരണങ്ങൾ.

മയക്കുവെടി വച്ചാല്‍ ഇന്ന് തന്നെ ആനയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാണ് തീരുമാനം. അരിക്കൊമ്പനെ എവിടേക്ക് കൊണ്ടുപോകുമെന്നത് വനം വകുപ്പ് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റാനാണ് കൂടുതല്‍ സാധ്യത. അരിക്കൊമ്പനെ പിടിക്കുന്നതിനെ തുടർന്ന് ചിന്നക്കനാലിലും ശാന്തന്‍പാറയിലും മൂന്ന് വാര്‍ഡുകളിലും നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. ദൗത്യം തീരുന്നത് വരെ നിരോധനാജ്ഞ തുടരും.

രണ്ടര മാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് അരിക്കൊമ്പന്‍ ദൗത്യം. വെറ്റിനറി സര്‍ജന്മാരും വനംവകുപ്പ് ജീവനക്കാരും സ്ഥലത്തുണ്ട്. ഇന്ന് ദൗത്യം ലക്ഷ്യം കണ്ടില്ലെങ്കില്‍ നാളെ വീണ്ടും ശ്രമം നടത്തും. വിവിധ വകുപ്പുകളില്‍ നിന്നായി 150 പേരാണ് ദൗത്യത്തിലുളളത്. സാധാരണ പിടിയാനക്കൂട്ടത്തിനൊപ്പം കണ്ടിരുന്ന അരിക്കൊമ്പൻ ഇപ്പോള്‍ ഒറ്റയ്ക്കാണ് സിമ്മന്റ്പാലത്ത് എത്തിയിട്ടുളളത്. ആനയെ പിടികൂടാൻ കാലാവസ്ഥ അനുകൂലമാണെന്ന് ദൗത്യ സംഘം അറിയിച്ചു.

അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ സംഘം പുറപ്പെട്ടിട്ടുണ്ട്. ഈ ട്രാക്കിംഗ് ടീം ആണ് ആന എവിടെയെന്ന വിവരം അറിയിക്കുക. ആന നില്‍ക്കുന്ന സ്ഥലം അനുയോജ്യമെങ്കില്‍ സംഘം ആ സ്ഥലത്തേക്ക് പോകും. അനുയോജ്യമായ സ്ഥലത്ത് വെച്ച് ആണ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുളള ദൗത്യ സംഘം മയക്കുവെടി വെക്കുക. നാല് കുങ്കിയാനകളും ദൗത്യത്തിലുണ്ട്.

ആവശ്യമെങ്കില്‍ അരിക്കാമ്പന് ബൂസ്റ്റര്‍ ഡോസ് നല്‍കും. ആന ദൂരത്തേക്ക് മാറിയില്ലെങ്കില്‍ അനിമല്‍ ആംബുലസ് എത്തിക്കാനാണ് ദൗത്യ സംഘത്തിന്റെ നീക്കം. ആനയെ കൊണ്ടുപോകാനായി റോഡ് സജ്ജമാക്കും. കുങ്കികളെ ഉപയോഗിച്ച് കൊമ്പനെ ലോറിയിലേക്ക് കയറ്റും. സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ ആനയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റും.


Post a Comment

0 Comments