banner

അരിക്കൊമ്പന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കാടുമാറ്റം; ആദിവാസി വിഭാഗം കൊമ്പനെ വരവേറ്റത് പൂജ ചെയ്ത്; നീക്കങ്ങൾ പിന്തുടരുമെന്ന് അധികൃതർ



ഇടുക്കി ചിന്നക്കനാലില്‍ നിന്ന് വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ചു. പെരിയാർ റിസർവിലെ സീനിയറോട വനമേഖലയിലാണ് കൊമ്പനെ തുറന്നുവിട്ടത്. ആനയുടെ നീക്കങ്ങൾ ജിപിഎസ് കോളർ വഴി വനംവകുപ്പ് നിരീക്ഷിക്കും. ചിന്നക്കനാലില്‍ നിന്ന് ഏകദേശം 105 കിമി ദൂരത്തേക്കാണ് ഇപ്പോള്‍ അരിക്കൊമ്പനെ മാറ്റിയിരിക്കുന്നത്. കുമളി മംഗളാദേവി ഗേറ്റിലൂടെ വനത്തിലേക്ക് പ്രവേശിപ്പിച്ച കൊമ്പനെ പൂജ ചെയ്താണ് പ്രദേശത്തെ ആദിവാസി സമൂഹം വരവേറ്റത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാ​ഗമായാണ് വനംവകുപ്പിന്‍റെ അനുമതിയോടെ പൂജ നടത്തിയതെന്ന് മന്നാന്‍ വിഭാഗത്തില്‍പ്പെട്ട അരുവി പറഞ്ഞു.

സംസ്ഥാന വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ചരിത്രത്തിലെ ഏറ്റവും ശ്രമകരമായ ദൗത്യമാണ് ചിന്നക്കനാലില്‍ ഇന്നലെ നടന്നത്. വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ചയാണ്  ‘മിഷന്‍ അരിക്കൊമ്പന്‍’ ആരംഭിച്ചത്.  എന്നാല്‍ ആദ്യ ദിനം ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല.

തുടര്‍ന്ന് ഇന്നലെ രാവിലെ 7.30ഓടെ സൂര്യനെല്ലിക്കും സിങ്കുകണ്ടത്തിനും ഇടയിലുള്ള 92 കോളനിയിൽ അരിക്കൊമ്പനെയും മറ്റൊരു ആനയായ ചക്കക്കൊമ്പനെയും നാട്ടുകാർ കണ്ടെത്തി. പിന്നാവലെ ദൗത്യസംഘം പടക്കമെറിഞ്ഞു ചക്കക്കൊമ്പനെ ദൂരേക്കു മാറ്റി. ശേഷം 11.57ന് അരിക്കൊമ്പന് ആദ്യ മയക്കുവെടി നൽകി.  തുടർന്നു കൃത്യമായി ഇടവേളകളിൽ 4 ബൂസ്റ്റർ ഡോസുകൾ കൂടി നൽകി. പിന്നീടു കുങ്കിയാനകളെയിറക്കി അരിക്കൊമ്പനു ചുറ്റും ദൗത്യസംഘം നിലയുറപ്പിച്ചു.  ഏറക്കുറെ മയക്കത്തിലായ കൊമ്പന്റെ കാലുകളിൽ കുരുക്കിടാൻ സംഘം ശ്രമമാരംഭിച്ചു. കാലിൽ കുരുങ്ങിയ വടം കുടഞ്ഞെറിഞ്ഞ് അർധ ബോധാവസ്ഥയിലും ആന വനംവകുപ്പിന്‍റെ നീക്കങ്ങളെ പ്രതിരോധിച്ചു. 

തുടര്‍ന്ന് മൂന്ന് മണിയോടെ ആനയെ വടം കൊണ്ട് ബന്ധിച്ചു. മണ്ണുമാന്തി യന്ത്രം എത്തിച്ച് വഴിവെട്ടി വനംവകുപ്പിന്‍റെ എലിഫന്‍റ് ആംബുലന്‍സ് ആനയുടെ സമീപമെത്തിച്ചു. കുംകിയാനകള്‍ മൂന്ന് വശത്തുനിന്നും അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റാന്‍ നോക്കിയിട്ടും വിജയിച്ചില്ല. തുടര്‍ന്ന് വീണ്ടും ബൂസ്റ്റര്‍ ഡോസ് നല്‍കി. പിന്നാലെ എത്തിയ മഴയും കോടമഞ്ഞും ദൗത്യത്തിന് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പാതിമയക്കത്തിെലത്തിയ കൊമ്പനെ കുംകിയാനകള്‍ ഇത്തവണ ലോറിയിലേക്ക് കയറ്റി. തുടര്‍ന്ന് ചിന്നക്കനാലിനോട് വിടപറഞ്ഞ് അരിക്കൊമ്പനുമായി സംഘം കുമളിയിലേക്ക്.

അരിക്കൊമ്പനുമായി കടന്നുപോകുന്നതിന്റെ പശ്ചാത്തലത്തില്‍ കുമളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ചിന്നക്കനാല്‍-കുമളി റൂട്ടില്‍ വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  കോന്നി സുരേന്ദ്രന്‍, വിക്രം, സൂര്യന്‍, കുഞ്ചു എന്നീ കുംകിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ ലോറിയില്‍ കയറ്റിയത്. കനത്തമഴ അടക്കം നിരവധി ബുദ്ധിമുട്ടുകളെ അതിജീവിച്ചുകൊണ്ടായിരുന്നു മിഷന്‍ അരിക്കൊമ്പന്‍ വനം വകുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

Post a Comment

0 Comments