banner

ചിന്ത ജെറോം യുവജന കമ്മിഷന്‍ അദ്ധ്യക്ഷ പദവി ഒഴിയുന്നു!; എൻ.കെ പ്രേമചന്ദ്രനെതിരെ കൊല്ലത്ത് നിന്ന് മത്സരിക്കാൻ സാധ്യത; പുതിയ സൂചനകൾ ഇങ്ങനെ!!



തിരുവനന്തപുരം : യുവജനങ്ങളുടെ പ്രതിനിധിയായി സ്ഥാനമേറ്റ ചിന്ത ജെറോം ടേം പൂർത്തിയാക്കി സ്ഥാനം ഒഴിയുന്നു. 2016 - ലാണ് ചിന്ത യുവജന കമ്മിഷന്‍ അദ്ധ്യക്ഷ പദവിയിലേക്ക് നിയമിക്കപ്പെടുന്നത് തുടർന്ന് ഒന്നാം പിണറായി സർക്കാരിൻ്റെ അവസാന കാലത്ത് 2019 ൽ നിയമനം പുതുക്കി നൽകിയിരുന്നു. തുടർന്ന് ആറ് വർഷം ചിന്ത അദ്ധ്യക്ഷ പദവി അലങ്കരിച്ചു. അടുത്ത അദ്ധ്യക്ഷനായി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം എം.ഷാജറിനെ പരിഗണിക്കുന്നതായി  റിപ്പോർട്ടുകളുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

നിലവില്‍ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗമാണ് ചിന്ത ജെറോം. സ്ഥാനമേറ്റതിന് പിന്നാലെ പലവിധ വിവാദങ്ങളും ചിന്തയെ തേടി എത്തി.

റിസോര്‍ട്ട് വാസവും, പിഎച്ച്‌ഡി വിവാദവും, 17 മാസത്തെ ശമ്പള കുടിശിക ആവശ്യപ്പെട്ടതിലെ വിശദീകരണം പാളിയതുമെല്ലാം ചിന്തയെ കുഴപ്പത്തിലാക്കി. എന്നാല്‍ ലഹരിവിരുദ്ധ പ്രചാരണം, ജില്ലാതല അദാലത്തുകള്‍, തൊഴില്‍മേളകള്‍ എന്നിവയിലൂടെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞുവെന്നാണ് ചിന്ത പറയുന്നത്.

മൂന്നു വര്‍ഷമാണ് യുവജനകമ്മിഷന്‍ അദ്ധ്യക്ഷന്റെ കാലാവധി. എന്നാല്‍ ചിന്തയ‌്ക്ക് ഒന്നാം പിണറായി സര്‍ക്കാര്‍ അവസാനകാലത്ത് വീണ്ടും നിയമനം നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 6ന് രണ്ടാം ടേം പൂര്‍ത്തിയായി. പുതിയ അദ്ധ്യക്ഷനെ നിയമിക്കുന്നതു വരെയോ പരമാവധി ആറു മാസമോ തുടരാമെന്ന വ്യവസ്ഥയിലാണ് ചിന്ത ഫെബ്രുവരിക്കു ശേഷം ചുമതല വഹിച്ചു പോന്നത്.

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാർത്ഥിയായ എൻ.കെ പ്രേമചന്ദ്രനെതിരെ ശക്തയായ ഒരു സ്ഥാനാർത്ഥിയെ തേടുന്നതിനിടയിലാണ് ഇടതിന് ചിന്തയെ തിരക്കുകളില്ലാതെ ലഭിക്കുന്നത്. ഇതോടെ കൊല്ലത്ത് നിന്ന് ചിന്ത മത്സരിക്കുമെന്ന അഭ്യൂഹവും ശക്തമാകുന്നുണ്ട്.

Post a Comment

0 Comments