banner

മണിപ്പൂർ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സംഘർഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു, നിരോധനാജ്ഞ തുടരുന്നു



ഇംഫാല്‍ : മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുകയും സംഘം ചേരലുകള്‍ ഒഴിവാക്കുകയും ചെയ്തു. 

വ്യാഴാഴ്ചയാണ് മണിപ്പൂരിലെ ചുരചന്ദ്പൂരില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനായി ഒരുക്കിയ വേദിയും അദ്ദേഹം ഉദ്ഘാടനം ചെയ്യാനിരുന്ന ജിമ്മും ജനക്കൂട്ടം തീയിടുകയായിരുന്നു.

സംരക്ഷിത വനങ്ങളും തണ്ണീര്‍ത്തടങ്ങളുമടക്കമുള്ള പ്രദേശങ്ങള്‍ സംബന്ധിച്ച് ബിജെപി സര്‍ക്കാര്‍ സര്‍വേ നടത്തുന്നതിനെതിരേയാണ് പ്രതിഷേധം നടക്കുന്നത്. അനധികൃത നിര്‍മാണത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പൊളിച്ചുനീക്കിയതിരെയും പ്രതിഷേധം നടക്കുന്നുണ്ട്. മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വിവിധ ഗോത്ര സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്. വളരെ പവിത്രമായി കാണേണ്ട ദേവാലയങ്ങള്‍ യാതൊരു ബഹുമാനവും ഇല്ലാതെയാണ് സര്‍ക്കാര്‍ തകര്‍ത്തതെന്നാണ് സംഘടനകളുടെ ആരോപണം. അക്രമം വ്യാപിക്കാതിരിക്കുന്നതിനായി സംഭവ സ്ഥലത്ത് സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Post a Comment

0 Comments