banner

ത്യാഗത്തിന്റെ മുള്‍ക്കിരീടം, സഹനത്തിൽ നിറഞ്ഞ സങ്കടദിനം: ലോകം വീണ്ടുമൊരു ദുഖവെള്ളി ആചരിക്കുന്നു

പീലാത്തോസിന്റെ അരമനയിലെ വിചാരണ മുതൽ യേശുവിന്റെ മൃതദേഹം കല്ലറയിൽ അടക്കുന്നത് വരെയുള്ള സംഭവങ്ങളാണ് ദു:ഖവെള്ളി ആചരണം. വിവിധ ദേവാലയങ്ങളില്‍ നടന്ന കുരിശിന്റെ വഴിയെ പരിപാടിയില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്നു. അനീതിക്കെതിരെയുള്ള പിടിവിടാത്ത സഹന സമരത്തില്‍ കുരിശു മരണത്തിനു സ്വയം ഏല്‍പ്പിച്ചുകൊടുക്കുകയായിരുന്നു ക്രിസ്തു. അങ്ങനെ സത്യത്തിലേക്കുള്ള വഴി ആപത് ബാന്ധവമുള്ള നെടിയ പീഡനങ്ങളുടേതാണെന്ന് യേശു ലോകത്തിനു കാണിച്ചുകൊടുത്തു.

ഉപാധിയില്ലാത്ത സ്‌നേഹവും ക്ഷമിക്കുന്ന കാരുണ്യവും കൊണ്ട് ഇല്ലാത്തവന്റെ ഒപ്പംനിന്ന് മനുഷ്യന് ദൈവമാകാമെന്നു തെളിയിച്ച യേശുവിനൊപ്പം നില്‍ക്കാന്‍ പക്ഷേ സ്വന്തങ്ങളോ ബന്ധങ്ങളോ ശിഷ്യരോപോലും ഉണ്ടായിരുന്നില്ല. ഒരു പക്ഷെ അവരെല്ലാം നിസഹായതയുടെ പടുകുഴിയാലായിരുന്നു. ജനക്കൂട്ടം ആവശ്യപ്പെട്ടത് യേശുവിനു പകരം കുറ്റവാളിയായ ബറാബസിനെ വിട്ടുകിട്ടാനാണ്. കാലിത്തൊഴുത്തില്‍ പിറന്നതു മുതല്‍ കുരിശാരോഹണം വരെയുള്ള ക്രിസ്തു ജീവിതം മറ്റെന്തിനേക്കാളും നാടകീയമാണ്.

ഗ്രീക്കുനാടകങ്ങള്‍ക്കു പോലുമില്ലാത്ത ദുരന്ത പര്യവസാനം. നീതിമാന്‍ സ്വന്തംദേശത്ത് അപമാനിക്കപ്പെടുമെന്ന് യേശു പറഞ്ഞ് സ്വന്തം ജീവിതത്തെ തൊട്ടുനിന്നാണ്. മനുഷ്യന്‍ മറ്റൊന്നായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത് അവനവനെ കണ്ടെത്താനും സ്വയംതിരുത്താനുമുള്ള ആത്മാവിന്റെ അള്‍ത്താരയിലെ കുമ്പസാരമാണ് ദുഖവെള്ളി. യേശു വിനയത്തിന്റെ മഹനീയ മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേന്നാണ് ദുഃഖ വെള്ളി.ദൈവപുത്രന്‍ മനുഷ്യപുത്രനായി പിറന്ന യേശു നേരത്തെ എഴുതപ്പെട്ടത് നിവര്‍ത്തിക്കുകയായിരുന്നു.

ചെകുത്താനാല്‍ പരീക്ഷിക്കപ്പെട്ടതും ശിഷ്യനാല്‍ ഒറ്റിക്കൊടുക്കപ്പെട്ടതും മറ്റൊരു ശിഷ്യനാല്‍ തള്ളിപ്പറയേണ്ടിവന്നതുമെല്ലാം നേരത്തെ എഴുതപ്പെട്ടതാണ്.എല്ലാം യേശുവിനു അറിയാമായിരുന്നു താനും. അദ്ദേഹം അത് പലസ്ഥലത്തും പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. ഓരോ ഗോതമ്പുമണിയിലും അതു ഭക്ഷിക്കേണ്ടതാരെന്നു എഴുതപ്പെട്ടതുപോലെ നമ്മുടെ ജീവിതവും എഴുതപ്പെട്ടിട്ടുണ്ട്. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ അതൊന്നും ഓര്‍ക്കാറില്ല. നമ്മെ പിടിച്ചു നിര്‍ത്തി അതു ഓര്‍മ്മിപ്പിക്കുകയാണ് യേശുവിനെപ്പോലുള്ള മഹത്തുക്കള്‍.


ചരിത്രവും ഭാവനയും ഉപമകളും അതിശയങ്ങളുമൊക്കെ കൂടിക്കുഴഞ്ഞതാണ് യേശുജീവിതം. അനീതിക്കെതിരെയുള്ള പിടിവിടാത്ത സഹന സമരത്തില്‍ കുരിശു മരണത്തിനു സ്വയം ഏല്‍പ്പിച്ചുകൊടുക്കുകയായിരുന്നു ക്രിസ്തു. അങ്ങനെ സത്യത്തിലേക്കുള്ള വഴി ആപത് ബാന്ധവമുള്ള നെടിയ പീഡനങ്ങളുടേതാണെന്ന് യേശു ലോകത്തിനു കാണിച്ചുകൊടുത്തു. ഈ സ്മരണയിലാണ് ഇന്ന് വീണ്ടുമൊരു ദുഃഖവെള്ളി ലോകം ആചരിക്കുന്നത്.

Post a Comment

0 Comments