banner

ആവേശ ഭരിതമായി കുടമാറ്റം; പൂര നഗരിയിൽ ആവേശത്തിൽ ജനസാഗരം

തൃശൂർ : പൂരനഗരത്തില്‍ ആര്‍പ്പുവിളികളുമായെത്തിയ ജനസാഗരത്തിന് ലഹരിയായി വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്ത് കുടമാറ്റം. തെക്കേഗോപുര നടയില്‍ തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും കുടമാറ്റം വര്‍ണാഭാമായി തുടരുകയാണ്. ഇരുവിഭാഗങ്ങളുടെയും തെക്കോട്ടിറക്കത്തിനുപിന്നാലെയയായിരുന്നു തേക്കിന്‍ കാട് മൈതാനിയില്‍ കുടമാറ്റത്തിന് തുടക്കം. സ്‌പെഷ്യല്‍ കുടകളുടെ കാര്യത്തില്‍ പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ മത്സരിച്ചു. 

മനുഷ്യമഹാസാഗരത്തിന് നടുവിലാണ് കുടമാറ്റം നടന്നത്. പാറമേക്കാവ് വിഭാഗം തെക്കേ ഗോപുരം കടന്നപ്പോള്‍ പിന്നാലെയിറങ്ങി തിരുവമ്പാടിയും. പതിനഞ്ച് വീതം ഗജവീരന്‍മാര്‍ അഭിമുഖമായി നിലയുറപ്പിച്ചു. തതിരുവമ്പാടി ചന്ദ്രശേഖരനും ഗുരുവായൂര്‍ നന്ദനും നായകരായി.

കെട്ടിനിര്‍ത്തിയ അണ പൊട്ടിച്ച പോല്‍ അടങ്ങിനിന്ന ആള്‍ക്കൂട്ടം തേക്കിന്‍കാട് മൈതാനിയില്‍ കടലായി. ആനപ്പുറങ്ങളില്‍ പിന്നെ കണ്ടത് വര്‍ണ വൈവിധ്യങ്ങളുടെ നിറഞ്ഞാട്ടമായിരുന്നു. കുടകളനവധി മാറി മറഞ്ഞു. സ്‌പെഷ്യല്‍ കുടകള്‍ നിറഞ്ഞു ഇരുട്ടുവീണപ്പോള്‍ കുടകളില്‍ നിറവിന്യാസങ്ങളുടെ മേളമായി. മേളത്തിന്റെ അകമ്പടിയില്‍ മനുഷ്യമഹാസാഗരം ഇരമ്പിയാര്‍ത്തു. ആവേശകരമായ തെക്കോട്ടിറക്കത്തില്‍ ഗജവീരന്‍ ഗുരുവായൂര്‍ നന്ദനാണ് പാറമേക്കാവിന്റെ തിടമ്പേറ്റിയത്. തിരുവമ്പാടി ചന്ദ്രശേഖരനാണ് തിരുവമ്പാടിയുടെ തിടമ്പേറ്റിയത്.

Post a Comment

0 Comments