banner

കൊച്ചി വാട്ടർ മെട്രോ ഇന്ന് ഓടി തുടങ്ങും; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി റിമോട്ടിലമർത്തി ഉദ്ഘാടനം ചെയ്യും



ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോയായ കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. 1136.83കോടി മുതൽമുടക്കുള്ള പദ്ധതിക്ക് ദീർഘ സാമ്പത്തിക സഹായം നൽകുന്നത് ഇൻഡോ ജർമൻ ഫിനാൻഷ്യൽ കോർപറേഷനാണ്. കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് - കൊച്ചി മെട്രോ കമ്പനിയും കേരള സർക്കാരും ചേർന്നുള്ള സംയുക്ത സംരംഭമാണിത്. രാവിലെ 11ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അദ്ധ്യക്ഷതയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റിമോട്ടിലെ ബട്ടൺ അമർത്തുമ്പോൾ, ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് ആദ്യ ഇലക്ട്രിക്ബോട്ട് വൈപ്പിനിലേക്ക് സർവീസ് ആരംഭിക്കും.

ആദ്യ ഘട്ടത്തിൽ 6 സ്റ്റേഷനുകളും പൂർത്തികരണത്തിൽ 38 സ്റ്റേഷനുകളും കൊച്ചി വാട്ടർ മെട്രോയ്ക്കുണ്ടാകും. അത് സാധാരണ ബോട്ട് ജെട്ടി സങ്കല്പങ്ങളിൽ നിന്നപ്പുറമായി വിമാനത്താവളത്തിലെ സൗകര്യങ്ങളെ പോലും ഒപ്പം നിർത്തുന്ന അത്യാധുനിക സംവിധാനങ്ങളോടെയാവും സ്റ്റേഷനുകൾ ഒരുങ്ങുക. 

ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും ഓടുന്ന മെട്രോയുടെ പച്ചയും വെള്ളയും നിറങ്ങൾ പേറുന്ന 23 എയർ കണ്ടിഷൻഡ് ഹൈബ്രിഡ് ബോട്ടുകൾ. തികച്ചും ഹൈബ്രിഡ് ആയ കൊച്ചി കപ്പൽശാല നിർമിച്ചു നൽകിയ ഇന്ത്യയിലെ ആദ്യ അലുമിനിയം യാത്രാ ബോട്ടുകൾ. വാട്ടർ മെട്രോ പൂർണതോതിലാകുമ്പോൾ 23 വലിയ ബോട്ടുകളും 55 ചെറിയ ബോട്ടുകളുമുണ്ടാകും സർവീസിന്.

കഴിഞ്ഞ ഒരു വർഷമായി സർവീസിന് സജ്ജമായി പച്ചക്കൊടി കാത്തിരിക്കുകയായിരുന്നു കൊച്ചി വാട്ടർ മെട്രോ. 10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് 76 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിച്ചിരിക്കുന്ന കൊച്ചി വാട്ടർ മെട്രോ ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർ മെട്രോ സർവീസാണ്. പദ്ധതിയുടെ ആദ്യഘട്ടം ഇന്ന് പ്രവർത്തനം തുടങ്ങും. 

1136.83കോടി മുതൽമുടക്കുള്ള ആധുനിക സംവിധാനങ്ങളും ലോകോത്തര ടെർമിനലുകളുമായി ശബ്ദരഹിത എ.സി ഇലക്ട്രിക് ബോട്ടുകൾ ഉൾപ്പെടുന്ന ജലഗതാഗത സംവിധാനം രാജ്യത്തെ ആദ്യത്തേതാണ്.

Post a Comment

0 Comments