banner

അതിഖും, അഷ്‌റഫും രക്തസാക്ഷികൾ, പ്രതികാരം ചെയ്യും; ഭീഷണിയുമായി അൽ ഖ്വയ്ദ ഇന്‍ ഇന്ത്യന്‍ സബ് കോണ്ടിനന്റ്



ന്യൂഡല്‍ഹി : ഗുണ്ടാനേതാവും സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റെയും കൊലപാതകങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന് ഭീകരസംഘടനയായ അല്‍ ഖ്വയ്ദ. സംഘടനയുടെ ഇന്ത്യന്‍ വിഭാഗമായ അല്‍ ഖ്വയ്ദ ഇന്‍ ഇന്ത്യന്‍ സബ് കോണ്ടിനന്റ് (എക്യുഐഎസ്) ആണ് ഭീഷണിയുമായി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട ഇരുവരെയും ‘രക്തസാക്ഷി’കള്‍ എന്നാണ് സംഘടനയുടെ സന്ദേശത്തില്‍ പറയുന്നത്.

അല്‍ ഖ്വയ്ദയുടെ പ്രചരണ മാധ്യമമായ അസ്‌സാഹബ് മാസികയിലാണ് ഭീഷണി സന്ദേശമുള്ളത്. ഈദുല്‍ ഫിത്തറിനോടനുബന്ധിച്ചാണ് അസ്-സാഹബ് ഏഴ് പേജുള്ള മാസിക പുറത്തിറക്കിയത്. തിഹാര്‍ ഉള്‍പ്പടെയുള്ള ജയിലുകളില്‍ തടവില്‍ കഴിയുന്ന സംഘടനാംഗങ്ങളെ മോചിപ്പിക്കുമെന്നും മാസികയിലൂടെ സംഘടന വ്യക്തമാക്കി. ‘അടിച്ചമര്‍ത്തുന്നവരെ ഞങ്ങള്‍ ഏതുവിധേനയും തടഞ്ഞിരിക്കും. അത് വൈറ്റ് ഹൗസിലോ പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയിലോ റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലോ ആകട്ടെ. ടെക്‌സാസ് മുതല്‍ തിഹാര്‍, അഡ്യാല വരെ തടവില്‍ കഴിയുന്ന എല്ലാ മുസ്ലീം സഹോദരങ്ങളെയും ഞങ്ങള്‍ മോചിപ്പിക്കും’, അല്‍ ഖ്വയ്ദ മാസികയില്‍ പറഞ്ഞു.

ഏപ്രില്‍ 15 ശനിയാഴ്ച രാത്രിയിലായിരുന്നു അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടത്. മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. മാധ്യമ പ്രവര്‍ത്തകരാണെന്ന വ്യാജേനയാണ് അതിഖിന്റേയും സഹോദരന്റേയും അടുത്തേക്ക് പ്രതികള്‍ എത്തിയത്. എന്‍സിആര്‍ ന്യൂസെന്ന് പേരില്‍ വ്യാജ മൈക്കും ഐഡിയും നിര്‍മ്മിച്ചാണ് പ്രതികള്‍ സുരക്ഷാ വലയത്തിനുള്ളിലേക്ക് കടന്ന് കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

Post a Comment

0 Comments