banner

ഐ.പി.എല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ആർ.സി.ബിക്ക് ദയനീയ തോൽവി; നിക്കോളാസ് പൂരനും മാര്‍ക്കസ് സ്റ്റോയിനിസും കളിക്കളത്തിൽ നിറഞ്ഞാടി; ചരിത്രം തിരുത്തിയ വിജയം



ഐ.പി.എല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഒരു വിക്കറ്റ് വിജയം. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് കളത്തിലിറങ്ങിയ നിക്കോളാസ് പൂരനും മാര്‍ക്കസ് സ്റ്റോയിനിസും ബാറ്റുകൊണ്ട് വെടിക്കെട്ട് നടത്തി കളി അനുകൂലമാക്കിയതോടെയാണ് സീസണിലെ മൂന്നാം ജയം ലഖ്‌നൗ സ്വന്തമാക്കിയത്. അവസാന ഓവറിലെ അവസാന പന്തിലായിരുന്നു ലഖ്നൌവിന്‍റെ ആവേശ ജയം.

213 എന്ന കൂറ്റൻ ടോട്ടല്‍ ചേസ് ചെയ്തിറങ്ങിയ ലക്‌നൗവിന്റെ സ്‌കോർ ബോർഡിൽ ഒരു റൺ കൂട്ടിച്ചേർത്തതിനു പിന്നാലെ ആദ്യ വിക്കറ്റ് വീഴുകയായിരുന്നു. സിറാജ് എറിഞ്ഞ മൂന്നാം ബോളിൽ ഓപ്പണർ കെയ്ൽ മെയേഴ്‌സ് പുറത്ത്. പിന്നാലെ എത്തിയ ദീപക് ഹൂഡയുമായി ചേർന്ന് ക്യാപ്റ്റൻ കെ.എൽ.രാഹുൽ പതിയെ സ്‌കോർ ചിലിപ്പിക്കാൻ ശ്രമിച്ചെങ്കിലും സിറാജിന്റെ മൂന്നാം ഓവറിൽ ഹൂഡ( 10 പന്തിൽ 9)യും രണ്ടക്കം കാണാതെ കളംവിട്ടു. പിന്നാലെ പൂജ്യനായി ക്രുനാൽ പാണ്ഡ്യയും മടങ്ങിയതോടെ ലക്‌നൗ 23-3 എന്ന നിലയിലേക്ക് ഒതുങ്ങി.

അഞ്ചാം വിക്കറ്റിൽ ക്രീസിൽ സ്ഥാനമുറപ്പിച്ച മാർക്കസ് സ്റ്റോയ്ൻസിലൂടെ ലക്‌നൗ കളി തിരിച്ചുപിടിച്ചു. ക്യാപ്റ്റൻ കെ.എൽ.രാഹുലിനെ കാഴ്ചക്കാരനാക്കി സിക്‌സർ പറത്തിയും ഫോറുകൾ അടിച്ചുകൂട്ടിയും സ്റ്റോയ്ൻസ് വെടിക്കെട്ട് തീർത്തു. എന്നാൽ സ്‌കോർ 99ൽ എത്തി നിൽക്കെ കാൻ ശർമയുടെ പന്ത് ഷഹ്ബാസ് അഹമ്മദിന്റെ കയ്യിൽ. സ്റ്റോയ്ൻസ്( 30 പന്തിൽ 65) പോരാട്ടം നിലച്ചു. പിന്നീട് കളിയുടെ നിയന്ത്രണം വിക്കറ്റ് കീപ്പർ നിക്കോളാസ് പൂരന്റെ കയ്യിലായിരുന്നു.

അതിനിടെ രാഹുലിനെ ( 20 പന്തിൽ 18) സിറാജ് പുറത്താക്കി. എന്നാൽ പിന്നീട് കളത്തിൽ കാലുറപ്പിച്ച ആയുഷ് ബദോനിയെയുടെ പിന്തുണയോടെ പൂരൻ ലക്‌നൗവിനെ 189 എന്ന നിലയിലേക്ക് നയിച്ചു. കളത്തിൽ നിറഞ്ഞാടിയ പൂരനും ആയുഷ് ബദോനിയും ചേർന്ന് ആറാം വിക്കറ്റിൽ നേടിയത് 84 റൺസിന്റെ അതിദഗംഭീര കൂട്ടുകെട്ടാണ്.

19 പന്തിൽ ഏഴു സിക്‌സറും നാലു ഫോറും അടിച്ചുകൂട്ടിയ പൂരാൻ 62 റൺസാണ് എടുത്തത്. വിജയത്തിന് തൊട്ടരികെ നിൽക്കെ 206ൽ ബദോനി ( 24 പന്തിൽ 30)യും കളംവിട്ടു. അവസാന ഓവറുകളിൽ മൂന്നു വിക്കറ്റുകൾ തുടരെ വീണെങ്കിലും ലഖ്‌നൗ ആത്മവിശ്വാസം കൈവിട്ടില്ല. അവസാന പന്തു വരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ മത്സരത്തിന്റെ അവസാന പന്തിൽ ജയം ലഖ്‌നൗ സ്വന്തമാക്കുകയായിരുന്നു.

Post a Comment

0 Comments