banner

മാങ്ങ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചുവിട്ടു; പോലീസ് സേനക്ക് അപമാനമെന്ന് എസ്.പി



തിരുവനന്തപുരം : പച്ചക്കറിക്കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പോലീസുകാരൻ ഷിഹാബിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ആയിരുന്ന പി വി ഷിഹാബിനെ, ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് സേനയിൽ നിന്നും പുറത്താക്കിയത്. മാങ്ങ മോഷണത്തിന് പുറമേ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് ഷിഹാബ്.

2022 സെപ്റ്റംബർ 30ന് പുലർച്ചെയായിരുന്നു കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽ നിന്നും ഷിഹാബ് മാങ്ങ മോഷ്ടിച്ചത്. കോട്ടയത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങി വരവെ വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങ കടയിൽ നിന്നും ഷിഹാബ് മോഷ്ടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതാണ് ഷിഹാബിന് വിനയായത്.

പൊലീസുകാരന്‍ കടയില്‍ നിന്നും മാങ്ങ മോഷ്ടിച്ച് ബാഗിലിട്ട് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ ഷിഹാബ് ഒളിവില്‍ പോയി. കടയുടമ ദൃശ്യമടക്കം നൽകിയ പരാതിയില്‍ ഇയാൾക്കെതിരെ കേസെടുത്തു. തുടർന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്യുകയായിരുന്നു.

പിന്നീട് കടയുടമ ഷിഹാബിനെതിരായ പരാതി പിന്‍വലിച്ചു. മാങ്ങ മോഷണ കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചതോടെ ഷിഹാബിനെതിരായ നിയമ നടപടികളും അവസാനിച്ചു. എന്നാൽ കേസ് ഒത്തുതീർപ്പാക്കിയെങ്കിലും ഷിഹാബിന്റെ പ്രവൃത്തി പൊലീസ് സേനയ്ക്ക് ആകെ അപമാനമായി എന്ന നിരീക്ഷണത്തോടെ ഇയാളെ പിരിച്ചുവിടാൻ എസ്പി ആഭ്യന്തര വകുപ്പിന് ശുപാർശ നൽകുകയായിരുന്നു.

മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലും പ്രതിയാണ് ഷിഹാബ്. ഈ കേസില്‍ വിചാരണ നടക്കുന്നതിനിടെയായിരുന്നു ഇയാളുടെ മാങ്ങ മോഷണം.

Post a Comment

0 Comments