banner

പെൺ സുഹൃത്തിനെ കോക്പിറ്റിലേക്ക് പ്രവേശിപ്പിച്ച സംഭവം; എയർ ഇന്ത്യ പൈലറ്റിനെതിരെ അന്വേഷണം

ന്യൂഡൽഹി : പെൺ സുഹൃത്തിനെ കോക്പിറ്റിലേക്ക് പ്രവേശിപ്പിച്ച സംഭവത്തിൽ എയർ ഇന്ത്യ പൈലറ്റിനെതിരെ അന്വേഷണം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആണ് സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. പൈലറ്റ് സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

ഫെബ്രുവരി 27 നായിരുന്നു സംഭവം. ദുബായിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ആയിരുന്നു പെൺസുഹൃത്തിനെ കോക്പിറ്റിലേക്ക് കയറ്റിയത്. ഇത് ക്യാബിൻ ക്രൂ അംഗമായ ഒരാളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ക്യാബിൻ ക്രൂ അംഗം പരാതി നൽകിയതിനെ തുടർന്ന് പൈലറ്റിനെ അന്വേഷണ വിധേയമായി എയർ ഇന്ത്യ മാറ്റി നിർത്തിയിരുന്നു. പെലറ്റുമാർ അല്ലാതെയുള്ളവർ അതീവ സുരക്ഷാ മേഖലയായ കോക്പിറ്റിലേക്ക് കടക്കുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് പൈലറ്റ് പെൺ സുഹൃത്തിനെ ഇതിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്.

പരാതി ഉയർന്നതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം നടത്താൻ കഴിഞ്ഞ മാസം മൂന്നിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ പൈലറ്റ് നിയമങ്ങൾ ലംഘിച്ചതായി വ്യക്തമായി. ഇതിന് പിന്നാലെയാണ് വിശദമായ അന്വേഷണത്തിന് ഡിജിസിഎ ഉത്തരവിട്ടത്.

Post a Comment

0 Comments