banner

സംസ്കാര ചടങ്ങിൽ മുതിർന്ന നടന്മാർ പിതാവിനെ കാണാനെത്താത്തതിൽ പരാതിയില്ല; വിമർശകർക്ക് മറുപടിയുമായി മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാർ



കോഴിക്കോട് : അന്തരിച്ച നടൻ മാമുക്കോയയ്ക്ക്‌ മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്നാരോപിച്ച് സമൂഹിക മാധ്യമങ്ങളിൽ നടന്ന വിമർശനങ്ങളോട് പ്രതികരിച്ച് മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാർ. സംസ്കാര ചടങ്ങിൽ സിനിമപ്രവർത്തകർ പിതാവിനെ കാണാനെത്താത്തതിൽ പരാതിയില്ലെന്നും എല്ലാവരുടെയും സാഹചര്യം മനസിലാക്കണമെന്നും മകൻ പറഞ്ഞു. വിദേശത്തുള്ള മോഹൻലാലും മമ്മൂട്ടിയും വിളിച്ച് വരാൻ കഴിയാത്തതിന്റെ സാഹചര്യം അറിയിച്ചിരുന്നുവെന്നും. അനാവശ്യ വിവാദങ്ങൾ ഈ സാഹചര്യത്തിൽ ഒഴിവാക്കണമെന്നും മുഹമ്മദ് നിസാർ പ്രതികരിച്ചു. മലയാള സിനിമയിലെ സഹപ്രവർത്തകരുടെ അസാന്നിധ്യം സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കാണിടയാക്കിയത്.

ആരും വരാത്തതിൽ എനിക്ക് പരാതിയില്ല. ആരും മനപ്പൂർവ്വം വരാഞ്ഞത് അല്ല. അത് എന്തെങ്കിലും ദേഷ്യം കൊണ്ടും ആണെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാവർക്കും അവരുടേതായ പലതിരക്കുകളാണ്. മമ്മൂട്ടിയും, മോഹൻലാലും, ദിലീപും എല്ലാവരും വിളിച്ചിരുന്നു. അല്ലെങ്കിലും വരുന്നതിലും പോകുന്നതിലും വലിയ കാര്യമൊന്നുമില്ല പ്രാർത്ഥിച്ചാൽ മതിയല്ലോ. വിനോദ് കോവൂര്, ജോജു, ഇർഷാദ്, ഇടവേള ബാബു എന്നിവരെല്ലാവരും വന്നിരുന്നു. എങ്കിലും മറ്റ് ആരും വരാത്തതിൽ എനിക്ക് പരാതി ഒന്നുമില്ല. അവരെല്ലാം എന്റെ സുഹൃത്തുക്കൾ തന്നെയായിരിക്കും. ഇന്നസെന്റും എന്റെ ഉപ്പയും വളരെ നല്ല കൂട്ടുകെട്ടായിരുന്നു’.

മാമുക്കോയക്ക്‌ മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്നും വളരെ നീചമായ പ്രവർത്തിയാണിതെന്നും ആരോപിച്ചുകൊണ്ട് സംവിധായകൻ വി എം വിനു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ടാക്‌സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോൾ എല്ലാവർക്കും വരാൻ സൗകര്യമാവുമായിരുന്നു. അഭിനേതാക്കളും സംവിധായകരും സിനിമാ സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരും അത് ചിന്തിക്കേണ്ടതായിരുന്നു, എന്നും വി എം വിനു പറഞ്ഞിരുന്നു. മാമുക്കോയയുടെ സംസ്കാര ചടങ്ങുകൾ കോഴിക്കോട് ഇന്നലെ രാവിലെ 11 മണിക്കാണ് നടന്നത്. ആയിരങ്ങളാണ് ഖബർസ്ഥനിലും പരിസരങ്ങളിലും നടന് അന്ത്യോപചാരമർപ്പിക്കാനായി തിങ്ങി നിറഞ്ഞത്.

Post a Comment

0 Comments