banner

വന്ദേഭാരത് കേരളത്തിന്: ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി, 8 സ്റ്റോപ്പുകൾ



കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി. ചെന്നൈ വില്ലിവാക്കത്ത് നിന്ന്, തിരുവനന്തപുരത്ത് നിന്നുള്ള റെയിൽവേ അധികൃതർ ട്രെയിൻ എറ്റെടുത്തു. ട്രാക്ക് ക്ലിയറൻസ് കിട്ടുന്നതിന് അനുസരിച്ച് എഗ്മോർ നാഗർകോവിൽ വഴി കേരളത്തിലേക്ക് കൊണ്ടുവരും. ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.

16 കാറുകളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് കൈമാറിയത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പരീക്ഷണയോട്ടം നടത്തും. ഈ മാസം 22ന് പരീക്ഷണയോട്ടം നടത്താനാണ് സാധ്യത.തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ ,തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ ലഭിക്കുന്ന വിവരം. എന്നാൽ സമയക്രമവും സ്റ്റോപ്പുകളും റയിൽവേ മന്ത്രാലയം അന്തിമമായി നോട്ടിഫൈ ചെയ്യും.

52 സെക്കൻഡിൽ 100 കി.മി വേഗം കൈവരിക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിന് സാധിക്കും. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് സാധാരണ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ 6-7 മണിക്കൂർ എടുക്കുമെങ്കിൽ വന്ദേ ഭാരത് എക്‌സ്പ്രസിൽ വെറും 3 മണിക്കൂറിൽ എത്താൻ സാധിക്കും. കേരളത്തിൽ എക്‌സ്പ്രസ് ഏഴര മണിക്കൂർ കൊണ്ട് 501 കിലോമീറ്റർ പിന്നിടുമെന്നാണ് റിപ്പോർട്ട്. അഡ്വാൻസ്ഡ് റീജെനറേറ്റിവ് ബ്രേക്കിംഗ് സിസ്റ്റവും വന്ദേ ഭാരതിലുണ്ട്. ഇത് 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്നു. അടിയന്തര സാഹചര്യത്തിൽ ലോക്കോ പൈലറ്റിനും ട്രെയിൻ ഗാർഡിനും യാത്രക്കാരുമായി സംവദിക്കാനുള്ള സൗകര്യവുമുണ്ട്.

എയറോഡൈനാമിക്ക് ഡിസൈനിൽ രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസിന് കവാച്ച് ടെക്‌നോളജി പ്രകാരമുള്ള സുരക്ഷാ സംവിധാനവുമുണ്ട്. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയാൻ തദ്ദേശീയമായി വികസിപ്പിച്ച ടെക്‌നോളജിയാണ് കവാച്ച്. ഓരോ വന്ദേ ഭാരത് എക്‌സ്പ്രസിന്റെയും രണ്ട് അറ്റത്തും ഡ്രൈവറുടെ ക്യാബിനുണ്ട്. അതുകൊണ്ട് തന്നെ ട്രെയിനിന്റെ ദിശ മാറ്റാൻ സമയനഷ്ടമില്ല. എല്ലാ സീറ്റുകളും റിക്ലൈനർ സീറ്റുകളാണ്. എക്‌സിക്യൂട്ടിവ് കോച്ചിലാകട്ടെ 180 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റുകളുമുണ്ട്. ട്രെയിൻ ചലിക്കുന്ന ദിശ അനുസരിച്ച് സീറ്റിന്റെ ദിശ തിരിക്കാം. സീറ്റുകൾക്ക് മുന്നിൽ 32 ഇഞ്ച് സ്‌ക്രീനുകളും ക്രമീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ ഇൻഫോടെയിൻമെന്റിന് അവസരം ഒരുക്കുകയാണ് ഇതിലൂടെ. ഭിന്നശേഷി സൗഹൃദമായ ബാത്രൂമുകളാണ് വന്ദേ ഭാരതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം സീറ്റുകളിൽ ബ്രെയ്‌ലി ലിപിയിൽ സീറ്റ് നമ്പറും നൽകിയിട്ടുണ്ട്.

Post a Comment

0 Comments