banner

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി പ്രാദേശിക നേതാവ് പിടിയിൽ; അറസ്റ്റിലായത് നഗരസഭാ കൗൺസിലർ; കൃത്യത്തിന് വേണ്ടിയുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച്



തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിൽ ബിജെപിയുടെ തിരുവനന്തപുരം പിടിപി നഗർ കൗൺസിലർ അറസ്റ്റിൽ. കൗൺസിലർ വി.ജി.ഗിരികുമാറാണ് അറസ്റ്റിലായത്. ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഗിരികുമാറിന് പങ്കുണ്ടെന്നതിനു തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യം ചെയ്യലിനു വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻപ് പിടിയിലായവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ആശ്രമം കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകനായ കരുമംകുളം സ്വദേശി ശബരിയെ അറസ്റ്റു ചെയ്തിരുന്നു. ഇന്നലെ രാത്രിയാണ് ശബരിയെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ആശ്രമം കത്തിച്ച ദിവസം ശബരി നേരിട്ടെത്തിയതായി കണ്ടെത്തിയിരുന്നു. നേരത്തേ അറസ്റ്റിലായവരിൽ നിന്ന് ശബരിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കേസിൽ ഇതിനകം നാലുപേർ പിടിയിലായിരുന്നു.

2018 ലാണ് ആശ്രമത്തിനു മുന്നിലെ വാഹനവും ആശ്രമത്തിന്റെ ചില ഭാഗങ്ങളും കത്തി നശിച്ചത്. ലോക്കൽ പൊലീസ് അന്വേഷിച്ചിട്ടും തുമ്പുകണ്ടെത്താനാകാതെ അന്വേഷണം നീണ്ടുപോകുന്നതിൽ സർക്കാരിന് ഏറെ പഴികേൾക്കേണ്ടി വന്നിരുന്നു. പൂജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറും പിന്നീട് കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറും അന്വേഷിച്ചിരുന്നു. അഞ്ച്മാസം കഴിഞ്ഞിട്ടും യാതൊരു തുമ്പും കിട്ടാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.

ശബരിമല യുവതി പ്രവേശന വിവാദം കത്തിനിൽക്കവേയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് മുന്നിൽ കിടന്നിരുന്ന വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടത്. കേസിൽ ആദ്യം അന്വേഷിച്ച സംഘത്തിന്റെ പക്കൽ നിന്ന് പ്രധാന തെളിവുകൾ നഷ്ടപ്പെട്ടിരുന്നു എന്ന കണ്ടെത്തൽ ഏറെ വിവാദമായിരുന്നു.

പ്രതികൾ ആശ്രമത്തിന് നേരെ ആക്രമണം നടത്തിയ സമയത്ത് സന്ദീപാനന്ദഗിരിക്കെതിരെ വധഭീഷണി ഉയർത്തുന്ന തരത്തിൽ റീത്ത് വെച്ചിരുന്നു. ഇതിലെ കയ്യെഴുത്ത് രേഖ തെളിവായി എടുത്തിരുന്നെങ്കിലും പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയ സമയത്ത് നഷ്ടപ്പെട്ടു. മഹസ്സറിൽ രേഖപ്പെടുത്തിയ തെളിവ് ഇപ്പോൾ കേസ് ഫയലിനൊപ്പമില്ല എന്നാണ് വിവരം.

ഇത് മാത്രമല്ല പ്രതികളുടെ മൊബൈൽഫോൺ ടവർ ലൊക്കേഷൻ വിവരങ്ങൾ, ഫോൺ കോൾ വിവരങ്ങൾ, ആശ്രമം ആക്രമിക്കപ്പെട്ട സമയത്ത് സമീപത്തുനിന്ന് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽ പ്രതികളുടെ ബൈക്ക് കൃത്യമായി പതിഞ്ഞ ദൃശ്യങ്ങളും കേസ് ഫയലിൽ ഇപ്പോഴില്ല.

വിഷയവുമായി ബന്ധപ്പെട്ട് തുമ്പ് കിട്ടാതെ വലഞ്ഞിരുന്ന അന്വേഷണ സംഘത്തിന് ആർഎസ്എസ്. പ്രവർത്തകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹോദരൻ ഉയർത്തിയ ആരോപണമാണ് കേസിൽ വഴിത്തിരിവായത്. ഈ ആരോപണം പിന്നീട് ഇയാൾ തള്ളിപ്പറഞ്ഞെങ്കിലും ഇതിന്റെ പിന്നാലെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണമാണ് ഇപ്പോൾ പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്.

Post a Comment

0 Comments