banner

വലതുപക്ഷത്തിന് തെരഞ്ഞെടുപ്പുകളിൽ വാഗ്ദാനം മാത്രം!, എന്നാൽ എൽഡിഎഫ് പറഞ്ഞകാര്യങ്ങൾ നടപ്പിലാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ അനുഭവത്തിലൂടെ ഉൾകൊള്ളുന്നവരാണ് കേരളത്തിലെ ജനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെൻഷൻ കൊടുക്കുന്നത് ശരിയല്ല എന്ന രീതിയിലുള്ള കടുത്ത വിമർശനങ്ങൾ സംസ്ഥാനത്ത് ഉയർന്നുവന്നിരുന്നു. 2016ന് മുമ്പ് കേരളത്തിൽ ക്ഷേമപദ്ധതിയുടെ ഭാഗമായി 600 രൂപയാണ് നൽകിയിരുന്നത്. അന്ന് അതിന് വലിയ കുടിശ്ശിക വരുത്തി തീർത്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

600 വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ നൽകി. അതിൽ 580 എണ്ണം നടപ്പാക്കി. കൃത്യമായ പ്രോഗ്രസ്സ് റിപ്പോർട്ട്‌ ജനങ്ങൾക്ക് മുമ്പിൽ വെച്ചു. വലതുപക്ഷം തെരഞ്ഞെടുപ്പുകളിൽ മാത്രം വാഗ്ദാനം നൽകുന്നു. എൽഡിഎഫ് സർക്കാർ പറഞ്ഞകാര്യങ്ങൾ നടപ്പിലാക്കാൻ ആണ് ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ഗവണ്മെന്റ് ചില കാര്യങ്ങൾക്ക് നാമമാത്രമായ സഹായം നൽകാറുണ്ട്. എന്നാൽ കേന്ദ്ര ഗവണ്മെന്റ് ഇപ്പോൾ നേരിട്ട് തുക നൽകാമെന്ന് പറയുന്നു. 300 കോടിയിലധികം രൂപ കേന്ദ്ര സർക്കാർ കുടിശിക വരുത്തി. കേരളത്തിലെ ക്ഷേമപ്രവർത്തനത്തിന്റെ ആനുകൂല്യം കൈപ്പറ്റുന്നവർ 62 ലക്ഷത്തിലധികമാണ് . ഇത് കേരളത്തിലല്ലാതെ മറ്റെവിടെയും കാണാനാകില്ല. ഇതാണ് സർക്കാർ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിൽ കഴിഞ്ഞ 7 വർഷം കൊണ്ട് 3.9 ലക്ഷം പട്ടയം നൽകിക്കഴിഞ്ഞു. പട്ടയ വിതരണത്തിന് സർക്കാർ പ്രത്യേക സംവിധാനം ഒരുക്കി. കേരളത്തിലെ പരമദരിദ്രർ എന്ന വിഭാഗം ഒരു ശതമാനത്തിൽ താഴെയാണ്. ഈ വിഭാഗത്തെയും പരിഗണിക്കാൻ സർക്കാർ തീരുമാനിച്ചു. ഇത്തരം 64000 കുടുംബങ്ങളെ കണ്ടെത്തി.

ഇവരെ പരമ ദാരിദ്രാവസ്ഥയിൽ നിന്ന് മോചിപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞു. കേരളപ്പിറവി ദിനമായ നവംബർ 1ന് സർക്കാരിന് എത്ര കുടുംബങ്ങളെ പരമ ദാരിദ്രവസ്ഥയിൽ നിന്ന് മോചിപ്പിക്കാനായി എന്ന കാര്യം പ്രഖ്യാപിക്കും. 2024 ഓടെ പരമാവധി കുടുംബങ്ങൾ ഈ അവസ്ഥയിൽ നിന്ന് മോചിതരാകും. 2025ൽ അതി ദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറും എന്നും മുഖ്യമന്തി പറഞ്ഞു.

Post a Comment

0 Comments