banner

ലഹരി പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ തോക്ക് ചൂണ്ടി രക്ഷപ്പെട്ട സംഭവം; ഒളിവിൽ കഴിയവെ പ്രതി പിടിയിൽ



കൊച്ചി : വാഴക്കാലയിൽ ലഹരി പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെട്ട പ്രതി പിടിയിൽ. എംഡിഎംഎ വിൽപനക്കാരനായ കണ്ണൂർ കോളയാട് സ്വദേശി ചിഞ്ചു മാത്യുവിനെയാണ് ഒളിവിൽ കഴിയവെ പിടികൂടിയത്. കൊച്ചി നഗരത്തിൽ ലഹരി വില്പന നടത്തിയ ചിഞ്ചു മാത്യുവിനെ തേടി രണ്ട് ദിവസം മുൻപായിരുന്നു എക്സൈസ് ഷാഡോ സംഘം വാഴക്കാലയിലെ ഫ്ലാറ്റിൽ എത്തിയത്. എന്നാൽ എക്സൈസ് ഉദ്യോഗസ്ഥരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കത്തികൊണ്ട് സിവിൽ എക്സൈസ് ഓഫീസർ ടോമിയെ കുത്തി ഫ്ലാറ്റും പൂട്ടി ചിഞ്ചു മാത്യു കടന്നു കളയുകയായിരുന്നു. 

പിന്നീട് ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് എക്സൈസ് വ്യാപക പരിശോധന നടത്തി.
ചിഞ്ചു മാത്യു താമസിച്ചിരുന്ന വാഴക്കാലയിലെ ഫ്ലാറ്റിൽ നിന്ന് ഒന്നര കിലോ എംഡിഎംഎയും, 240 ഗ്രാം ഹാഷിഷ് ഓയിലും എക്സൈസ് കണ്ടെത്തിയിരുന്നു. ഇയാൾ ആർക്കെല്ലാം ലഹരി കൈമാറിയിരുന്നു എന്നതിലടക്കം എക്സൈസ് പരിശോധന തുടങ്ങി. ജനുവരി മാസം മുതൽ ഇത് വരെ എറണാകുളം ജില്ലയിൽ 40 എം ഡി എം എ വിൽപന കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Post a Comment

0 Comments