banner

ലയണല്‍ മെസ്സിക്ക് സസ്‌പെന്‍ഷൻ; സൗദിയിലെത്തിയത് അനുമതിയില്ലാതെ!; വിലക്ക്‌ രണ്ടാഴ്ച നീളും



പാരിസ് : ലയണല്‍ മെസ്സിയെ സസ്‌പെന്‍ഡ് ചെയ്ത് പിഎസ്ജി. അനുമതിയില്ലാതെ സൗദി സന്ദര്‍ശിച്ചതിന് എതിരെയാണ് നടപടി. രണ്ടാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. ഈ കാലയളവിൽ കളിക്കുന്നതിനും പരിശീലനത്തിനും അനുമതിയില്ല. സൗദി അറേബ്യന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് മെസ്സി.

കുടുംബത്തോടൊപ്പമാണ് മെസ്സി സൗദി സന്ദർശനം നടത്തിയത്. ഭാര്യ അന്റൊണേല റൊക്കൂസോക്കും മക്കളായ മറ്റിയോ, തിയാഗോ, സിറൊ എന്നിവർക്കുമൊപ്പം ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മെസ്സി സൗദിയിലേക്ക് പോയത് ക്ലബിന്റെ അനുമതിയില്ലാതെയായിരുന്നു. സൗദി സന്ദർശനത്തിന് പിഎസ്ജി മാനേജർ ക്രിസ്റ്റഫ് ഗാട്ട്‍ലിയറും സ്പോർട്ടിങ് അഡ്വൈസർ ലൂയിസ് കാമ്പോസും യാത്രക്ക് അനുമതി നൽകിയിരുന്നില്ലെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചുക്കൊണ്ടാണ് താരത്തെയും കുടുംബത്തെയും സൗദിയിലേക്ക് സ്വാഗതം ചെയ്തത്. ടൂറിസം അംബാസിഡർ എന്ന നിലയിൽ രണ്ടാമത്തെ തവണയാണ് മെസ്സി സൗദി സന്ദർശിക്കുന്നത്. 2022 മേയ് മാസം സുഹൃത്തുക്കൾക്കൊപ്പവും മെസ്സി സൗദി സന്ദർശിച്ചിരുന്നു. മെസ്സിയെ ടീമിലെത്തിക്കാൻ സൗദിയിലെ അൽ ഹിലാൽ ക്ലബ് 400 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തുവെന്ന് കഴിഞ്ഞ മാസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജൂണിൽ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുന്ന താരം ബാഴ്സലോണയിലേക്ക് തിരിച്ചുപോകുമെന്നാണ് വിവരം.

Post a Comment

0 Comments