banner

വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെയും ബന്ധുക്കളെയും വെടിവച്ച് കൊന്ന ശേഷം പോലീസുകാരന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

ഭോപ്പാല്‍ : വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെയും ബന്ധുക്കളെയും വെടിവെച്ചത്തിന് ശേഷം പോലീസുകാരന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. വെടിവെപ്പില്‍ യുവതിയുടെ പിതാവ് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവതിയും സഹോദരനും ചികിത്സയിലാണ്. മധ്യപ്രദേശിലെ ഷാജാപുര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

മധ്യപ്രദേശ് പോലീസില്‍ ഡ്രൈവറായ സുഭാഷ് ഖരാഡി(26)യാണ് യുവതിയുടെ വീട്ടില്‍കയറി ആക്രമണം നടത്തിയത്. ഷാജാപുര്‍ സ്വദേശിയായ ജാഖിര്‍ ഖാന്റെ(55) വീട്ടില്‍ അതിക്രമിച്ചു കയറിയ സുഭാഷ് ജാഖിറിന്റെ മകള്‍ ശിവാനി(25)ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ ജാഖിറിനെയും ശിവാനിയുടെ സഹോദരനെയും വെടിവെച്ച് വീഴ്ത്തി. വെടിയേറ്റ ജാഖിര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ ശിവാനിയെയും സഹോദരനെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവാനിയെ ആദ്യം സമീപത്തെ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും നില ഗുരുതരമായതിനാല്‍ ഇന്ദോറിലെ ആശുപത്രിയിലേക്ക് മാറ്റി. ചോരയില്‍ കുളിച്ചനിലയില്‍ യുവതിയെ ആംബുലന്‍സില്‍ കയറ്റുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, കൃത്യം നടത്തിയ ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട സുഭാഷിനെ പിന്നീട് റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇയാള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

Post a Comment

0 Comments