banner

ശിക്ഷിക്കപ്പെട്ട ഉടൻ തന്നെ അയോഗ്യരാക്കരുതെന്ന ഹർജി സുപ്രീം കോടതി തള്ളി



കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രതിനിധികള്‍ സ്വമേധയാ അയോഗ്യരാകുന്ന വ്യവസ്ഥയുടെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
നിയോജക മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഏല്‍പ്പിക്കുന്ന ചുമതലകള്‍ സ്വതന്ത്രമായി നിര്‍വഹിക്കുന്നതില്‍ നിന്ന് ജനപ്രതിനിധിയെ ഈ വ്യവസ്ഥ തടയുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് മുമ്പാകെ ഹരജിക്കാരി ആഭാ മുരളീധരനുവേണ്ടി അഭിഭാഷകന്‍ വാദിച്ചത്.
ബാധകമായ കക്ഷി നേരിട്ടുവരട്ടെ എന്നു പറഞ്ഞുകൊണ്ടാണ് ഹരജി പരിഗണിക്കുന്നില്ലെന്ന്
ജസ്റ്റിസുമാരായ പി. നരസിംഹയും ജെ.ബി. പര്‍ദിവാലയു കൂടി ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങളെ ഇത് എങ്ങനെ ബാധിക്കുന്നു? നിങ്ങള്‍ അയോഗ്യനാക്കപ്പെടുമ്പോള്‍ അത് പരിശോധിക്കാം-എന്നു കൂടി പറഞ്ഞാണ്  ഹരിജി പിന്‍വലിക്കാന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടത്.  
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8 എ(3) പ്രകാരം സ്വയമേവയുള്ള അയോഗ്യത, ഏകപക്ഷീയവും നിയമവിരുദ്ധവും, തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനവും ആയതിനാല്‍, ഭരണഘടനാ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ സെക്രട്ടേറിയറ്റ് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെ മലപ്പുറത്ത് നിന്നുള്ള സാമൂഹിക പ്രവര്‍ത്തകനായ ഹരജിക്കാരന്‍ ഉദ്ധരിച്ചിരുന്നു. അയോഗ്യതയ്ക്കുള്ള അടിസ്ഥാനം ക്രിമിനല്‍ നടപടി ക്രമത്തിന് കീഴില്‍ വ്യക്തമാക്കിയിട്ടുള്ള കുറ്റകൃത്യങ്ങളുടെ സ്വഭാവം അനുസരിച്ചായിരിക്കണമെന്നും ഹരജിയില്‍ പറഞ്ഞു.
ക്രിമിനല്‍ കേസുകളില്‍ രണ്ടോ അതിലധികം വര്‍ഷമോ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ ഉടന്‍ അയോഗ്യരാകുമെന്ന് 2013ലെ ലില്ലി തോമസ് കേസില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധിയുടെ പുനഃപരിശോധനയാണ് ആഭാ മുരളീധരന്‍ ആവശ്യപ്പെട്ടത്.
മോഡി പരാമര്‍ശത്തിലെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സൂറത്ത് ചീഫ് മജിസ്‌ട്രേട്ട് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം ലോക്‌സഭാ സെക്രട്ടേറിയറ്റ് റദ്ദാക്കിയ കാര്യവും ആഭാ മുരളീധരന്‍ ഹരജിയില്‍ ചൂണ്ടിക്കാണിച്ചു.
അയോഗ്യത സംബന്ധിച്ച ഉത്തരവിറക്കുന്നതിനു മുന്‍പ് ശിക്ഷ ലഭിച്ച കേസിന്റെ സ്വഭാവം കണക്കിലെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സര്‍ക്കാര്‍ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഹരജിയില്‍ ആരോപിച്ചു.

Post a Comment

0 Comments