banner

ഇന്നലെ കോടതി പറഞ്ഞു!; ലഹരിക്കടിമപ്പെട്ട 15 കാരൻ വനിതാ മജിസ്ട്രേട്ടിനെ കുത്താൻ ശ്രമിച്ചു; അമ്മ തടഞ്ഞതോടെ കയ്യിൽ സ്വയം കുത്തി



തിരുവനന്തപുരം : ലഹരിമരുന്നിന് അടിമപ്പെട്ട 15 വയസ്സുകാരൻ കയ്യിലൊളിപ്പിച്ച കത്തികൊണ്ട് വനിതാ മജിസ്ട്രേട്ടിനെ കുത്താൻ ശ്രമിച്ചു. മജിസ്ട്രേട്ടിന്റെ വീട്ടിൽ പൊലീസ് രാത്രിയിൽ ഹാജരാക്കിയപ്പോഴാണു സംഭവം. ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ കയ്യിൽ കുത്തി സ്വയം മുറിവേൽപിച്ചു. ഈ സമയം ചേംബറിനു പുറത്തായിരുന്ന പൊലീസുകാർ ബഹളം കേട്ട് ഓടിയെത്തി കുട്ടിയെ കീഴ്പ്പെടുത്തി. പിന്നീട് സമീപത്തെ ആശുപത്രിയിലെത്തിച്ചു. ജുവനൈൽ ഹോമിലേക്കു മാറ്റി. സംഭവം മജിസ്ട്രേട്ട് രേഖാമൂലം രാത്രി തന്നെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുഖേന ഹൈക്കോടതിയെ അറിയിച്ചു.

ബുധനാഴ്ച രാത്രി പത്തോടെയാണ് പതിനഞ്ചുകാരനെ ജുഡീഷ്യൽ ഒന്നാം ക്ലാസ് (രണ്ട്) മജിസ്ട്രേട്ട് എ.അനീസയുടെ മുൻപാകെ ഹാജരാക്കിയത്. ലഹരിക്ക് അടിമയായി വീട്ടിൽ ബഹളമുണ്ടാക്കുന്നുവെന്ന വിവരം അമ്മയാണ് പൊലീസിനെ ഫോണിൽ അറിയിച്ചത്. പൊലീസ് എത്തണമെന്നും മകനെ ജുവനൈൽ ഹോമിലാക്കണം എന്നും അമ്മ ആവശ്യപ്പെട്ടു. തുടർന്നു പൊലീസ് സംഘം വീട്ടിലെത്തി കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കുകയായിരുന്നു. അമ്മ മജിസ്ട്രേട്ടിനോടു സംസാരിക്കുമ്പോഴാണ് കുട്ടി അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് മജിസ്ട്രേട്ടിനെ കുത്താൻ ശ്രമിച്ചത്.

എന്നാൽ, ഇത്തരമൊരു സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് സിറ്റി പൊലീസ് അറിയിച്ചു. തിരുവനന്തപുരം, കൊച്ചി ജുവനൈൽ കോടതികളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഹരിമരുന്നു കേസുകൾ പരിഗണനയ്ക്കു വരുന്നത്. അതേ സമയം കൊട്ടാരക്കരയിൽ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിലെ കേസ് പരിഗണിക്കവേ മജിസ്ട്രേട്ടിനെയും മർദിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി പറഞ്ഞിരുന്നു. പിന്നാലെയാണ് ബുധനാഴ്ചത്തെ സമാനമായ വാർത്ത പുറം ലോകമറിയുന്നത്.

Post a Comment

0 Comments