ഡൽഹി : രണ്ടായിരം രൂപ നോട്ടുകൾ തിരികെ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
കഴിഞ്ഞ മെയ് 19 ന് ആണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. 2000 രൂപ നോട്ടുകളിൽ 93% വും തിരിച്ചെത്തിയതായതായാണ് സെപ്റ്റംബർ ഒന്നു വരെയുള്ള കണക്ക്.
നോട്ടു നിരോധനത്തെ തുടർന്ന് ആണ് 2000 രൂപ നോട്ട് റിസർവ്ബാങ്ക് ലഭ്യമാക്കിയത്. 2018 -19 സാമ്പത്തിക വർഷത്തോടെ 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിവച്ചിരുന്നു. അതേസമയം നോട്ടുകൾ തിരികെ നൽകാനുള്ള സമയപരിധി ഒരുമാസം കൂടി നീട്ടിയേക്കുമെന്ന സൂചനകളും നിലവിലുണ്ട്.
2023 മെയ് 19-ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും നിരോധിച്ചിരുന്നു. 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു.
2023 സെപ്റ്റംബർ 30-നകം നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു അറിയിപ്പ്. എല്ലാ ബാങ്കുകളും അവരുടെ ശാഖകൾ വഴി പൊതുജനങ്ങൾക്ക് നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാക്കും. ബാങ്ക് അക്കൗണ്ട് ഉള്ള ആളുകൾക്ക് അവരുടെ ബാങ്ക് ബ്രാഞ്ച് സന്ദർശിച്ച് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാം.
2000 രൂപ നോട്ടുകൾ മാറ്റുന്നതിന് റിക്വിസിഷൻ സ്ലിപ്പോ ഐഡി പ്രൂഫോ ആവശ്യമില്ലെന്ന് ആർബിഐ മാർഗനിർദേശങ്ങൾ പറയുന്നു. അക്കൗണ്ട് ഇല്ലാത്ത ഒരാൾക്ക് പോലും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപയുടെ നോട്ടുകൾ മാറ്റാമെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.
എന്നിരുന്നാലും, 2000 രൂപയുടെ നോട്ടുകൾ മാറ്റുന്നതിന് പരിധിയുണ്ട്. ഒരു വ്യക്തിക്ക് ഒരു സമയം പത്ത് 2000 രൂപ നോട്ടുകൾ വരെ മാറ്റാം. 2000 രൂപ നോട്ടുകൾ മാറ്റാനുള്ള സൗകര്യം സൗജന്യമാണ്.
0 تعليقات